ന്യൂഡൽഹി: ചണ്ഡിഗഢ് മുനിസിപ്പാലിറ്റിയിൽ ആം ആദ്മി നേടിയ വൻ വിജയം അടുത്ത വർഷം നടക്കേണ്ട പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി പാർട്ടി മുന്നേറുമെന്ന സൂചനകൾക്ക് ബലം നൽകുന്നതാണ് . കന്നി മത്സരത്തിൽ 35ൽ 14സീറ്റും പിടിച്ച് ഭരണത്തിലുള്ള ബി.ജെ.പിയെയും അധികാരം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിനെയും അവർ ഞെട്ടിച്ചു. പഞ്ചാബിന്റെ തലസ്ഥാനവും കേന്ദ്രഭരണ പ്രദേശവുമായ ചണ്ഡിഗഡിൽ നേടിയ വിജയം പാർട്ടി മേഖലയിൽ നേടിയ ജനസ്വാധീനത്തിന്റെ കൂടി തെളിവാണ്.
ഡൽഹി ഭരിക്കുന്ന പാർട്ടിയായി മാത്രം ഒതുങ്ങാതെ പഞ്ചാബ്, ഹരിയാന, ഗോവ തുടങ്ങി യോജിച്ച ഇടങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന ആം ആദ്മി പാർട്ടിയും നേതാവ് അരവിന്ദ് കേജ്‌രിവാളും അവിടെയെല്ലാം ജനങ്ങളുടെ മനസറിഞ്ഞാണ് തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നതും. വെള്ളവും വൈദ്യുതിയും സൗജന്യമാക്കിയത് ഡൽഹിയിൽ തുടർ ഭരണം ഉറപ്പാക്കുന്നതിൽ നിർണായകമായെന്ന തിരിച്ചറിവിലൂടെയാണ് ചണ്ഡിഗഢ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയത്.
ചണ്ഡിഗഡ് നഗരത്തിലെ കുടിവെള്ള പ്രശ‌്നവും ജനങ്ങളുടെ ദുരിതവും മനസിലാക്കി വിജയിച്ചാൽ മാസം തോറും 20,000 ലിറ്റർ വെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന് പാർട്ടി വാഗ്‌ദാനം ചെയ്‌തു. വാഹനം പാർക്കു ചെയ്യാൻ ഇടം കിട്ടാതെ, വൻ പാർക്കിംഗ് ഫീ നൽകി ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കുമെന്ന വാഗ്‌ദാനം വോട്ടർമാർക്ക് തള്ളിക്കളയാനായില്ല. വീടുതോറും സൗജന്യമായി മാലിന്യം ശേഖരിക്കുമെന്ന വാഗ്ദാനവും ജനങ്ങളെ ആകർഷിച്ചു. ഡൽഹിയിൽ പരീക്ഷിച്ച് വിജയിച്ച മൊഹല്ലാ ക്ളിനിക്ക് ചണ്ഡിഗഡിലും തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ ഉയർന്ന ഭരണവിരുദ്ധ വികാരവും ഇന്ധന വിലവർദ്ധന ഉൾപ്പെടെയുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് അനുകൂലമായി മാറി. 40 ശതമാനം വോട്ടും പാർട്ടി നേടി. രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിക്ക് ലഭിച്ചത് 34ശതമാനം.
ബി.ജെ.പി 12 സീറ്റും കോൺഗ്രസ് എട്ടും അകാലിദൾ ഒരു സീറ്റുമാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |