തൃശൂർ : സന്തോഷം തുളുമ്പേണ്ട മുഹൂർത്തത്തിൽ തളം കെട്ടി നിന്നത് വിഷാദം...പാറമേക്കാവ് ക്ഷേത്രത്തിന്റെ തിരുനടയിൽ നിറകണ്ണുകളോടെ നിന്ന വിദ്യയ്‌ക്ക് നിധിൻ താലി ചാർത്തിയപ്പോൾ ബന്ധുക്കളുടെ മനസ് വിങ്ങുകയായിരുന്നു.
വായ്പ നിഷേധിച്ചതിനെ തുടർന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തിൽ ജീവനൊടുക്കിയ പച്ചാലപ്പൂട്ട് വീട്ടിൽ വിപിന്റെ (25) സഹോദരി വിദ്യയുടെ വിവാഹമായിരുന്നു ഇന്നലെ. ആർഭാടമെല്ലാം ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിനെത്തിയത്.
അമ്മ ബേബിയാണ് നിധിന് മകളെ കൈപിടിച്ച് ഏൽപ്പിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്കും ഒമ്പതിനും ഇടയിലുള്ള മുഹൂർത്തത്തിൽ താലികെട്ട് നടന്നു. നിധിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ വിദ്യയുടെ മനസു നിറയെ ഇനിയൊരിക്കലും കാണാൻ കഴിയാത്ത സഹോദരന്റെ മുഖമായിരുന്നു. നല്ലൊരു ദിവസമായിട്ട് കരയരുതെന്ന് പലരും പറയുമ്പോഴും വിദ്യയുടെ മുഖം മ്‌ളാനമായിരുന്നു. വിദേശത്ത് എ.സി മെക്കാനിക്കായി ജോലി ചെയ്യുന്ന നിധിൻ അടുത്ത മാസം തിരിച്ചുപോകും. വൈകാതെ വിദ്യയെയും കൊണ്ടുപോകും. വിദ്യയ്‌ക്ക് ആഭരണം വാങ്ങാനായി വായ്പയെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് വായ്പ ലഭിക്കില്ലെന്ന് വിപിൻ അറിഞ്ഞത്. തുടർന്നാണ് ജീവനൊടുക്കിയത്. സ്വർണമില്ലാത്തതിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്നും തങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും നിധിൻ അന്നേ വ്യക്തമാക്കിയിരുന്നു. മരണാനന്തര ചടങ്ങുകൾ പതിനാറാം ദിവസം കഴിഞ്ഞ ശേഷമായിരുന്നു ഇന്ന് വിവാഹം നിശ്ചയിച്ചത്. വിവാഹശേഷം കയ്പ്പമംഗലത്തെ നിധിന്റെ വീട്ടിലേക്ക് പോയി. കുണ്ടുവാറ പച്ചാലപ്പൂട്ട് വാസുവിന്റെയും ബേബിയുടെയും മകളാണ് വിദ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |