പറവൂർ: പെരുവാരത്ത് പെൺകുട്ടിയെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇതിനു പിന്നാലെ വീടുവിട്ടിറങ്ങിയ സഹോദരിയെ കണ്ടെത്താനായില്ല. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെയും ജിജിയുടെയും മൂത്ത മകൾ വിസ്മയയുടേതാണ് (25) മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരി ജിത്തുവിനെയാണ് (22) കാണാതായത്. ഈ പെൺകുട്ടിയെ കണ്ടെത്തിയാൽ മാത്രമേ കേസിലെ ദുരൂഹത നീക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
മാതാപിതാക്കൾ ചൊവ്വാഴ്ച ആശുപത്രിയിൽ പോയപ്പോഴാണ് സംഭവം. വൈകിട്ട് മൂന്ന് മണിയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ജഡം കണ്ടത്. സാഹചര്യത്തെളിവുകളും മാതാപിതാക്കളുടെ മൊഴികളുമാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
മരണകാരണം പൊള്ളലേറ്റെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തീപിടിക്കുന്നതിനു മുമ്പ് സഹോദരിമാർ തമ്മിൽ വഴക്കിട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികളുണ്ടായിരുന്നു.
മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്ന ജിത്തുവിനെ ചില സമയങ്ങളിൽ മുറിയിൽ കെട്ടിയിടാറുണ്ട്. സംഭവദിവസവും കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിനു കെട്ടഴിച്ചപ്പോഴാകാം വാക്കേറ്റവും ആക്രമണവുമുണ്ടായത് എന്ന് കരുതുന്നു.
തിരിച്ചറിഞ്ഞത് ലോക്കറ്റ് കണ്ട്
പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മാലയിലെ ലോക്കറ്റ് വിസ്മയ ഉപയോഗിച്ചിരുന്നതാണെന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. 22 നും 30നും മദ്ധ്യേ പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സഹോദരി ജിത്തു നടന്നുപോകുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഈ കാരണങ്ങൾ വിലയിരുത്തിയാണ് മരിച്ചത് വിസ്മയാണെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയിട്ടുള്ളത്.
ജിത്തുവിനെ കണ്ടെത്താനായില്ല
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പറവൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ ജിത്തു പോകുന്ന ദൃശ്യം ഇന്നലെ രാവിലെ പൊലീസിന് ലഭിച്ചു. വൈകിട്ട് ആറരയോടെ എടവനക്കാട് ടവർ ലോക്കേഷനിൽ ജിത്തുവിന്റെ മൊബൈൽ ഉണ്ടായിരുന്നു. ഇത് വിസ്മയയുടേതാണെന്ന് പൊലീസ് പറഞ്ഞു.
പത്ത് വർഷം മുമ്പാണ് കോട്ടുവള്ളിയിൽ നിന്ന് കുടുംബം പെരുവാരത്ത് താമസത്തിനെത്തിയത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടമായിരുന്നു ശിവദാസന്. കുടിലിൽ താമസിച്ചിരുന്ന കുടുംബം പിന്നീടാണ് സർക്കാർ പദ്ധതികളുടെ സഹായത്തോടെ വീട് പണിതത്. അയൽവാസികളുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല. എല്ലായ്പ്പോഴും ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |