ജനീവ: ലോകരാജ്യങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. അമേരിക്കയിൽ തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലെ പ്രതിദിന കൊവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ജനുവരിയിൽ ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഫ്രാൻസിൽ 75 ശതമാനം പേരാണ് ഇതുവരെ വാക്സിനെടുത്തിട്ടുള്ളത്. രാജ്യത്ത് ഇനിയും 4 മില്യൺ ജനങ്ങൾ വാക്സിനെടുക്കാനുണ്ടെന്നും ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആസ്ട്രേലിയയിലും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലും ഒരു ലക്ഷത്തിന് മുകളിലാണ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 53 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.
അതേ സമയം ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 11% വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഡിസംബർ 20 മുതൽ 26 വരെയുള്ള ആഴ്ചയിൽ ലോകമെമ്പാടും ഏകദേശം 4.99 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിൽ 2.84 ദശലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ ആഴ്ചയെ അപേക്ഷിച്ച് 3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ പുതിയ കേസുകൾ കഴിഞ്ഞ ആഴ്ച 39% വർദ്ധിച്ച് ഏകദേശം 1.48 ദശലക്ഷത്തിൽ എത്തി. ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകൾ 7% ഉയർന്ന് 275,000 ആയി മാറിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ആഴ്ച കൊവിഡ് മൂലം ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 4 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |