പത്തനംതിട്ട: കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കാനും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും ജില്ലയിൽ പൊലീസ് നടപടി തുടരുന്നു. ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിന്റെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞദിവസം 21 പേരെ അറസ്റ്റുചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി അറിയിച്ചു. വരുംദിവസങ്ങളിലും നടപടി തുടരും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കും മറ്റ് നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടാൽ ശക്തമായ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. രാത്രി 10മുതൽ രാവിലെ അഞ്ച് വരെയുള്ള നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകമാണ്. ഈ സമയങ്ങളിൽ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവർ നിർബന്ധമായും സാക്ഷ്യപത്രം കയ്യിൽ കരുതണം.
തട്ടിക്കൊണ്ടുപോകൽ: യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോന്നി പൊലീസ് നവംബർ 25ന് രജിസ്റ്റർ ചെയ്ത കേസിൽ കാമുകനെ അറസ്റ്റ് ചെയ്തു. ബൈക്കിൽ വന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്.
ദേഹോപദ്രവകേസിൽ 16 പ്രതികൾ പിടിയിൽ
വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ദേഹോപദ്രവ കേസുകളിൽ 16 പ്രതികളെ കഴിഞ്ഞദിവസം പിടികൂടി. ഇലവുംതിട്ട , പെരുനാട്, തിരുവല്ല , റാന്നി , പന്തളം സ്റ്റേഷനുകളിലെ കേസുകളിലാണ് ഇത്രയും അറസ്റ്റ്. ഓട്ടോഡ്രൈവറെ മർദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തിരുവല്ല മാർത്തോമ കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അടിപിടി കേസിൽ വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |