തൃശൂർ: തൃശൂർ കോർപറേഷൻ ശതാബ്ദി കെട്ടിട നിർമ്മാണത്തിൽ അഴിമതി ആരോപിച്ച്, ശതാബ്ദി ഉദ്ഘാടനച്ചടങ്ങിനിടെ യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. പ്രതിപക്ഷനേതാവ് രാജൻ കെ. പല്ലന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് കോർപറേഷൻ ആസ്ഥാനമന്ദിരത്തിനു മുന്നിൽ കവാടം നിർമ്മിക്കുകയും നവീകരണം നടത്തുകയും ചെയ്തിരുന്നു. മേയറുടെ ചേംബർ മോടിപിടിപ്പിക്കാൻ മാത്രം വൻതുക ചെലവാക്കിയതാണ് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധത്തിന് പ്രധാനകാരണം. ശതാബ്ദി ഉദ്ഘാടനത്തിനിടെ ടി.ജെ. സനീഷ് കുമാർ എം.എൽ.എയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിനു ശേഷം ചില യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ആസ്ഥാനത്തേക്ക് പൊലീസ് വലയം ഭേദിച്ച് ഇരച്ചു കയറി. കൗൺസിലർമാരെ കോർപറേഷന്റെ 50 മീറ്റർ അകലെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. ഇതിനിടെ മറ്റു കൗൺസിലർമാരും കോർപറേഷൻ ആസ്ഥാനത്തേക്കു ഇരച്ചുകയറാൻ ശ്രമിച്ചു. ഇതോടെ ഉന്തും തളളുമായി. ഒടുവിൽ പൊലീസ് എല്ലാവരെയും ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി.
പ്രതിപക്ഷത്തിന്റേത് കോർപറേഷൻ ഭരണനേതൃത്വത്തെ കരിവാരിതേയ്ക്കാനുള്ള ശ്രമമാണ്. മെയിൻ ഓഫീസ് നവീകരണം എന്ന പദ്ധതിക്കായി 75 ലക്ഷം രൂപ വകയിരുത്തുകയും ഡി.പി.സി അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നൽകി, ടെൻഡർ സ്വീകരിച്ചിട്ടുണ്ട്.
- എം.കെ. വർഗീസ്, മേയർ
എസ്റ്റിമേറ്റും ടെൻഡറുമില്ലാതെ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തി സ്വന്തക്കാർക്ക് നൽകി. ഒറ്റ പദ്ധതിയായി നടപ്പാക്കേണ്ടവ ഇ- ടെൻഡർ ഒഴിവാക്കുന്നതിനായി 5 ലക്ഷം രൂപയുടെ താഴെ പ്രവൃത്തികളായി ക്രമീകരിച്ച് വൻ അഴിമതി നടത്തുകയാണ്.
- രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |