കായംകുളം: പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയ സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻ പറമ്പിൽ മത്സ്യത്തൊഴിലാളിയായ പൊടിയന്റെയും തങ്കച്ചിയുടെയും മക്കളായ വിഷ്ണു (27), കണ്ണൻ (24), വലിയഴീക്കൽ അയത്ത് തെക്കതിൽ ചന്ദ്രദാസിന്റെയും മിനിയുടെയും മകൻ നിധിൻദാസ് (24) എന്നിവരാണ് മരിച്ചത്. തറയിൽക്കടവ് അപ്പുറത്ത് വീട്ടിൽ ഉദയന്റെ മകൻ അഖിൽ, വലിയഴീക്കൽ പുത്തൻപറമ്പിൽ വേണുവിന്റെ മകൻ വിനോദ് കുമാർ എന്നിവരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാത്രി പത്തോടെ ഗോവ പനാജിയിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചിരുന്നു. അഖിലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടം അറിഞ്ഞ് ബന്ധുക്കൾ ഗോവയിലേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനാണ്. ലീവ് കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനും പുതുവത്സരം ആഘോഷിക്കുന്നതിനുമാണ് ഇവർ ബുധനാഴ്ച രാത്രി ട്രെയിൻ മാർഗം ഗോവയിലെത്തിയത്. നിധിൻദാസ് ഗോവ എയർപോർട്ടിലെ ജീവനക്കാരനാണ്. ഗോവയിൽ നിന്ന് കാർ വാടകയ്ക്കെടുത്താണ് ഇവർ നിധിൻ ദാസിന്റെ റൂമിലേക്ക് പോയത്. പിന്നീട് പുതുവത്സരം ആഘോഷിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിധിൻ ദാസിന്റെ സഹോദരൻ അഖിൽ ദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |