ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ 1700 കടന്നു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 84 ശതമാനവും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും.
ഡൽഹിയിലെ പ്രതിദിന കൊവിഡ് കേസുകൾ 4000 കടന്നു. മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്. രാജ്യത്തെ പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 3.84 ശതമാനമായിരിക്കെ ഡൽഹിയിൽ ഇത് 6.50 ആണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 187 കൊവിഡ് കേസുകളിൽ 152 ഉം ഒമിക്രോണായിരുന്നുവെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. ഡൽഹിയിൽ 6, 288 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഞായറാഴ്ച 3,194 പുതിയ കൊവിഡ് കേസുകളാണ് കണ്ടെത്തിയത്. 307 പേർ മാത്രമാണ് ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ ഓക്സിജൻ ആവശ്യമായി വന്നത് 94 പേർക്കും വെന്റിലേറ്റർ സഹായം വേണ്ടിവന്നത് 4 പേർക്കുമാണ്. പ്രത്യേക കൊവിഡ് കെയർ സെന്ററുകളിലുള്ളത് 195 പേരാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത് (510). ഡൽഹിയിൽ 351 കേസുകളാണുള്ളത്. മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച 11,877 കൊവിഡ് കേസുകളിൽ 8,063 കേസുകളും മുംബയിലാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി ഒമിക്രോൺ വ്യാപിച്ചു കഴിഞ്ഞു.
രാജസ്ഥാനിൽ കൂടുതൽ നിയന്ത്രണങ്ങൾ
രാഷ്ട്രീയ റാലികളിലും ധർണകളിലും വിവാഹത്തിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് രാജസ്ഥാൻ സർക്കാർ. ജയ്പൂരിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾ ഒൻപത് വരെ അടച്ചു. മറ്റ് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ നേരിട്ട് ഹാജരാകണമെങ്കിൽ മാതാപിതാക്കളുടെ സമ്മതപത്രം വേണം. നേരിട്ട് ഹാജരാകാൻ താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം.
വിവാഹമടക്കമുള്ള ചടങ്ങുകളിലും പരിപാടികളിലും 100 പേർക്ക് മാത്രം പങ്കെടുക്കാം. വിദേശത്ത് നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാണ്. ആഭ്യന്തര യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റും ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലവും ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |