കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ സാക്ഷിവിസ്താരം ആരംഭിച്ചശേഷമുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ടെലിഫോൺ വിളികൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി നടൻ ദിലീപ് ഡി.ജി.പിക്ക് പരാതി നൽകി. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ നിറുത്തിവച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസിൽ നിർണായകമാകുന്ന സംഭവവികാസങ്ങൾ.
കേസിലെ രണ്ടാം സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാറും രാജിവച്ച സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത്. 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കൽ ആരംഭിച്ചിട്ടില്ല. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ലഭിച്ചെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്ത് വെളിപ്പെടുത്തലുകളുടെ വസ്തുത ബോദ്ധ്യപ്പെടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അല്ലെങ്കിൽ ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ ലംഘനമാകും. ഉന്നത ബന്ധങ്ങളും സ്വാധീനവും ധനശേഷിയുമുള്ളവർ പ്രതികളായ കേസിൽ വിചാരണക്കോടതിക്കെതിരെ രണ്ടു സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരും ഇരയായ നടിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |