പാട്ന: 11 തവണ കൊവിഡ് വാക്സിൻ സ്വീകരിച്ചെന്ന് അവകാശവാദമുയർത്തിയ വൃദ്ധൻ 12ാം ഡോസെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിൽ. ബീഹാറിലെ മധേപുര ജില്ലയിലെ ഒറൈ ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡലാണ് (84) വാക്സിൻ സ്വീകരിക്കുന്നത് ഹോബിയാക്കിയത്. ഇത്രയധികം തവണ അധികൃതരെ കബളിപ്പിച്ച് എങ്ങനെയാണ് മണ്ഡൽ വാക്സിനെടുത്തതെന്ന് കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചു. എനിക്ക് വാക്‌സിൻ എടുത്തത് ഒരുപാട് ഗുണം ചെയ്തു. അതുകൊണ്ടാണ് ആവർത്തിച്ച് എടുക്കുന്നത് - റിട്ട. തപാൽ ഉദ്യോഗസ്ഥനായ മണ്ഡൽ പറയുന്നു. 2021 ഫെബ്രുവരി 13നാണ് മണ്ഡൽ ആദ്യ ഡോസ് എടുത്തത്. മാർച്ച്, മേയ്, ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഓരോ തവണ വീതവും കുത്തിവച്ചു. സെപ്തംബറിൽ മൂന്ന് തവണ വാക്സിൻ സ്വീകരിച്ചെന്ന് മണ്ഡൽ അവകാശപ്പെട്ടു. 2021 ഡിസംബർ 30 നകം മണ്ഡൽ 11 ഡോസ് വാക്സിൻ സ്വീകരിച്ചു. സർക്കാർ ചെയ്ത അത്ഭുതകാര്യമെന്നാണ് വാക്സിനെ മണ്ഡൽ വിശേഷിപ്പിക്കുന്നത്. വാക്സിനെടുക്കാനായി തന്റെ ആധാർ കാർഡും ഫോൺ നമ്പറും എട്ട് തവണ സമർപ്പിച്ച മണ്ഡൽ ബാക്കി മൂന്ന് ഡോസിനായി തന്റെ വോട്ടർ ഐ.ഡിയും ഭാര്യയുടെ ഫോൺ നമ്പറും ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധേപുര സിവിൽ സർജൻ അമരേന്ദ്ര പ്രതാപ് ഷാഹി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |