കൊച്ചി: വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും സൗരോർജത്തിൽ നിന്ന് ഉത്പ്പാദിപ്പിക്കാൻ പുതിയ ഒരു പ്ലാന്റ് കൂടി കൊച്ചി മെട്രോയിൽ പ്രവർത്തനം തുടങ്ങി. മുട്ടം യാർഡിൽ 824.1 കെ.ഡബ്ലു.പി ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 42 ശതമാനവും സോളാറിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം ആർ.എൽ.മാറി. 'ആവശ്യമായ വൈദ്യുതിയുടെ പരമാവധിയും കൊച്ചി മെട്രോയുടെ പരിസരപ്രദേശങ്ങളിൽ നിന്ന് സോളാർ ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ പാരമ്പര്യേതര ഊർജ ഉറവിടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം .ആവശ്യമുള്ള വൈദ്യതി മുഴുവൻ സൗരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് കമ്പനിയെ മാറ്റുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
ഡയറക്ടർ സിസ്റ്റംസ് ഡി.കെ. സിൻഹ, ചീഫ് ജനറൽ മാനേജർ എ.ആർ. രാജേന്ദ്രൻ, ജനറൽമാനേജർമാരായ എ.മണികണ്ഠൻ, മിനി ഛബ്ര, മണിവെങ്കട കുമാർ കെ, സി. നീരീക്ഷ്, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.എസ്. റെജി, അസിസ്റ്റന്റ് മാനേജർ ആർ. രാധിക തുടങ്ങിയവർ പങ്കെടുത്തു.
സോളാർ വൈദ്യുതി
ഉത്പാദനത്തിൽ ഒന്നാമത്
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ സോളാർ വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിൽ മുൻനിര സ്ഥാനമാണ് കെ.എം.ആർ.എല്ലിനുള്ളത്. ട്രയിൻ പാളത്തിന് മുകളിൽ പാനലുകൾ സ്ഥാപിച്ച് സോളാർ വൈദ്യുതി ഇന്ത്യയിൽ ആദ്യമായി ഉത്പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്. മുട്ടം യാർഡിൽ 8400 ചതുരശ്ര മീറ്ററിലാണ് പുതിയ പ്ലാന്റിന്റെ ഭാഗമായി സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 3000 യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് മാത്രം ഉത്പാദിപ്പിക്കാം.
കൊച്ചി മെട്രോയുടെ പ്രതിദിന സോളാർ വൈദ്യുതി ഉൽപ്പാദനം 30,000 യൂണിറ്റായി ഉയരും. 3.1 എം.ഡബ്ലു.പി ശേഷിയുള്ള പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഏപ്രിലോടെ കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിർമാണശേഷി 11.2 എം ഡബ്ലു.പിയായി ഉയരും.
മുട്ടം യാർഡിൽനിന്ന് മാത്രം പ്രതിദിനം 3000 യൂണിറ്റ് വൈദ്യുതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |