ന്യൂഡൽഹി:കർഷക പ്രക്ഷോഭത്തിന്റെ അലകൾ അടങ്ങും മുമ്പ് പഞ്ചാബ് നിയമസഭയിലേക്ക് വീണ്ടും ജന വിധിയെഴുത്ത്.പതിറ്റാണ്ടുകളോളം സഖ്യ കക്ഷിയായിരുന്ന അകാലിദളിനെ ബി.ജെ.പിക്ക് നഷ്ടമായി. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ട് പുതിയ പാർട്ടിയുമായി എതിരാളിക്കൊപ്പം നിന്ന് പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നു. കരുത്ത് കാട്ടാൻ അകാലി ദളും ആം ആദ്മി പാർട്ടിയും. കോൺഗ്രസ് സർക്കാരിന് പുതിയ തലവേദനയായി പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷാ വീഴ്ചയും. രാജ്യം ഉറ്റുനോക്കുന്ന ചതുഷ്കോണ മത്സരത്തിന്റെ നെരിപ്പോടിലാണ് പഞ്ചാബ്.
ഭരണം നിലനിറുത്താൻ
കോൺഗ്രസ്
തുടർച്ചയായി രണ്ട് തവണ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. . നവജ്യോത് സിംഗ് സിദ്ദു കോൺഗ്രസിൽ ചേർന്ന് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെത്തിയതോടെ തുടങ്ങിയ പടയൊരുക്കം കലാശിച്ചത് അമരീന്ദറിന്റെ സ്ഥാനചലനത്തിലാണ്. എന്നാൽ പകരം മുഖ്യമന്ത്രി സ്ഥാനമെന്ന സിദ്ദുവിന്റെ ആഗ്രഹത്തിന് കൂട്ട് നിൽക്കാതെ, പഞ്ചാബിന്റെ ചരിത്രത്തിൽ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നിയെ നിയമിക്കുകയായിരുന്നു കോൺഗ്രസ്.
30 ശതമാനത്തിലേറെ ദളിത് സിഖ് വംശജരുള്ള സംസ്ഥാനത്ത് അവരുടെ വോട്ടിൽ പ്രതീക്ഷയർപ്പിച്ചുള്ള സുപ്രധാന തീരുമാനം.. എന്നാൽ അമരീന്ദർ , ബദ്ധവൈരികളായ ബി.ജെ.പിയുമായി കൈകോർക്കുന്നത് കോൺഗ്രസിന്റെ സാദ്ധ്യത ഇല്ലാതാക്കുമോയെന്ന ഭയത്തിലാണ് ദേശീയ നേതൃത്വം. പ്രത്യേകിച്ചും, ആം ആദ്മി പാർട്ടി ഭരണത്തിന്റെ പടിവാതിൽക്കലെത്തിയെന്ന് ആത്മവിശ്വാസം പ്രകടിക്കുമ്പോൾ. ഇതിനിടയിലാണ് ,അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനായി പി.സി.സി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും തമ്മിലുള്ള പോര് മുറുകുന്നത്.
ഡൽഹിക്ക് പുറത്ത്
ഭരണം പിടിക്കാൻ എ.എ.പി
ബി.ജെ.പിക്ക് ബദലെന്ന ലക്ഷ്യവുമായി പ്രയാണം തുടങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്
കെജ് രിവാളിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്. പഞ്ചാബിലെ മുഖ്യ പ്രതിപക്ഷമായി എ.എ.പി വളർന്നു .പാർട്ടി ഈ പ്രകടനം തുടരുന്നുവെന്നാണ് ഏറ്റവുമൊടുവിൽ ചണ്ഡിഗഡ് കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ബി.ജെ.പിയെ പിന്തള്ളി ഏറ്റവും കൂടുതൽ സീറ്റുകൾ നേടി. . 117 നിയമസഭാ സീറ്റുകളിൽ 104ലും അവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എ.എ.പി പഞ്ചാബ് ഘടകം പ്രസിഡന്റും , ജാട്ട് സിഖ് നേതാവുമായ ഭഗവന്ത് മാൻ സിംഗാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി
ബി.എസ് പി യെ കൂട്ടി
അകാലിദൾ
അധികാരത്തിന്റെ ഇടനാഴികളിൽ നിന്നും മാറി നിൽക്കേണ്ടി വന്ന അകാലിദളിന് വീണ്ടുമൊരു തോൽവി ഓർക്കാൻ പോലുമാവില്ല. കാർഷിക നിയമത്തിന്റെ പേരിൽ കേന്ദ്ര മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ തങ്ങളെ കർഷകസമൂഹം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അകാലി ദൾ നേതൃത്വം. കോൺഗ്രസ് സമാഹരിക്കുന്ന ദളിത് വോട്ടുകൾക്ക് തടയിടാൻ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി. ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനവും നൽകിയിട്ടുണ്ട്.
അകാലിദളിനെയും
പിണക്കാതെ ബി.ജെ.പി
കോൺഗ്രസിനെയും ആംആദ്മി പാർട്ടിയെയും അധികാരത്തിൽ നിന്ന് മാറ്റി നിറുത്തുന്നതിന് ,ആവശ്യമെങ്കിൽ അകാലി ദളിന് പിന്തുണ നൽകാനും മടിക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി . അമരീന്ദൻ സിംഗ് കൂട്ടുകെട്ടിലൂടെ പരമാവധി സീറ്റുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി സുരക്ഷാ വീഴ്ചയും, സിഖ് വികാരവും പരമാവധി ഉപയോഗപ്പെടുത്തും.
കക്ഷി നില ( 2017)
ആകെ സീറ്റ് -117
കോൺഗ്രസ്- 77
എ.എ.പി- 20
അകാലിദൾ -15
ബി.ജെ.പി- 3
ഇൻസാഫ് പാർട്ടി- 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |