ന്യൂഡൽഹി: ഒമിക്രോൺ കാരണം കൊവിഡ് വ്യാപനം കൂടിയെങ്കിലും രാജ്യത്ത് 5-10ശതമാനം ആളുകൾ മാത്രമാണ് ആശുപത്രികളിൽ ചികിത്സ തേടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വരും ദിവസങ്ങളിൽ നിരക്ക് ഉയരാനിടയുള്ളതിനാൽ തയ്യാറെടുപ്പ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു.
ഒമിക്രോൺ വ്യാപനം അതിവേഗത്തിലായതിനാൽ നിലവിലെ സാഹചര്യത്തിൽ മാറ്റം വന്നേക്കാം. അതിനാൽ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ, ആശുപത്രികളിൽ ചികിത്സയിലുള്ളവർ, ഒാക്‌സിൻ ആവശ്യമുള്ളവർ, വെന്റിലേറ്ററിൽ കഴിയുന്നവർ എന്നിവരെ ദിവസവും നിരീക്ഷിക്കണം. ചികിത്സാ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരുണ്ടെന്നും ഉറപ്പുവരുത്തണം. ഇതിനായി അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ, ഇന്റേണുകൾ, സീനിയർ റസിഡന്റ്സ്, ജൂനിയർ റെസിഡന്റ്സ്, ഒന്നുംരണ്ടും വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരെ ഉപയോഗപ്പെടുത്തണം.
മറ്റ് നിർദ്ദേശങ്ങൾ
സ്വകാര്യ ക്ളിനിക്കുകളിലും മറ്റും കിടക്കകൾ ഉറപ്പാക്കുക, കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുക, കൊവിഡ് കെയർ കേന്ദ്രങ്ങളിൽ ഒാക്‌സിജൻ കിടക്കകൾ സജ്ജമാക്കുക, എല്ലാ ജില്ലാ ആശുപത്രികളിലും ജില്ലാ ആസ്ഥാനങ്ങളിലുള്ള മെഡിക്കൽ കോളേജുകളിലും ടെലിമെഡിസിൻ, ഇ സഞ്ജീവനി സൗകര്യം ഏർപ്പാടാക്കുക, ടെലിമെഡിസിൻ സൗകര്യത്തിന് വിരമിച്ച ഡോക്ടർമാരെയും എം.ബി.ബി.എസ് വിദ്യാർത്ഥികളെയും ഉപയോഗിക്കുക, കൊവിഡ് കെയർ കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുക, ആവശ്യത്തിന് ആംബുലൻസും സ്വകാര്യ വാഹനങ്ങളും ലഭ്യമാക്കുക.
ജനുവരിയിൽ പരമാവധി കേസുകൾ
ജനുവരി അവസാനത്തോടെ ഒമിക്രോൺ വകഭേദം മൂലമുള്ള കേസുകൾ പാരമ്യത്തിലെത്തുമെന്നും മാർച്ചോടെ വ്യാപനം നിയന്ത്രണത്തിലാകുമെന്നും ഐ.ഐ.ടി കാൺപൂർ പ്രൊഫ. മനീന്ദ്ര അഗർവാൾ . മൂന്നാംതരംഗത്തിൽ കേസുകൾ ഉയരാനിടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനുവരി മദ്ധ്യത്തോടെ ഡൽഹിയിൽ പ്രതിദിന വർദ്ധന 50,000 കടക്കാനിടയുണ്ട്. മുംബയ്, കൊൽക്കത്ത എന്നീ നഗരങ്ങളിലും വർദ്ധനവുണ്ടാകും. എന്നാൽ ജനുവരിക്കു ശേഷം കേസുകൾ പെട്ടെന്ന് താഴും. തിരഞ്ഞെടുപ്പ് റാലികൾ നിരോധിച്ചതു കൊണ്ടു മാത്രം രോഗ വ്യാപനം കുറയില്ലെന്നും അഗർവാൾ ചൂണ്ടിക്കാട്ടി.
പ്രതിദിന വർദ്ധന രണ്ടുലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 1,79,723 കേസുകൾ കൂടി സ്ഥിരീകരിച്ചു.13.29ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 146 പേർ മരിച്ചു. രാജ്യത്ത് 4,033 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്‌ട്ര(1216)യിലാണ് കൂടുതൽ കേസുകൾ. രാജസ്ഥാനിൽ 529ഉം ഡൽഹിയിൽ 513ഉം കേസുകൾ റിപ്പോർട്ട് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |