അഡ്കോസ് വിത്തുപരിപാലനകേന്ദ്രം ഉദ്ഘാടനം 14ന്
പയ്യന്നൂർ: ശുദ്ധജല മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്വാകൾച്ചർ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുഞ്ഞിമംഗലത്ത് ആരംഭിച്ച വിത്തുപരിപാലന കേന്ദ്രം 14ന് തുറക്കും.പൊടിമീൻക്കുഞ്ഞുങ്ങളെ എത്തിച്ച് മത്സ്യകൃഷിക്ക് യോഗ്യമായ രീതിയിൽ 15 ദിവസം മുതൽ ഒരുമാസം വരെ പരിപാലിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് അഡ്‌കോസ് മുഖേന നടപ്പാക്കുന്നത്.
വിത്ത് പരിപാലന കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് മത്സ്യകർഷകർക്ക് ഇതു ആശ്വാസമാകും.മത്സ്യവിത്തിനെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാതെ ബാക്ടീരിയയിൽനിന്ന് രക്ഷിച്ചുള്ള പരിപാലനമാണ് ഈ ട്രീറ്റ്‌മെന്റ് പ്ലാന്റിലുള്ളത്.ഉത്തര മലബാറിൽ തന്നെ ആദ്യത്തെ സംരംഭം 14ന് രാവിലെ 9ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
മീൻകുഞ്ഞുങ്ങളെ വാങ്ങി ജലാശയത്തിൽ നിക്ഷേപിക്കുമ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണ് സാധാരണനിലയിൽ വളരുന്നത്. വലിയ നഷ്ടം ഇതുമൂലമുണ്ടാകുന്ന സാഹചര്യത്തിലാണ് കൃഷി കൂടുതൽ ലാഭകരമാക്കാനുള്ള അവസരം മത്സ്യവിത്ത് പരിപാലനത്തിലൂടെ ലഭിക്കുന്നത്.
1400 ചതുരശ്ര അടി വ്യാപ്തിയുള്ള മേൽക്കൂരയിലെ മഴവെള്ളം ആറുലക്ഷം വീതം സംഭരണശേഷിയുള്ള രണ്ടുമഴവെള്ള സംഭരണികളിൽ ശേഖരിച്ച് അണുവിമുക്തമാക്കിയാണ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലേക്ക് കടത്തിവിടുന്നത്.
ചിലവ് 1 കോടി
പ്രതിരോധശേഷി കൂടും
പ്രതിരോധ ശേഷി കൂടുതലുള്ള സാധാരണ മത്സ്യങ്ങളിൽ കണ്ടുവരുന്ന രോഗങ്ങളെ പൂർണമായും അകറ്റി നിർത്താൻ കഴിയുന്ന പ്രത്യേക ഇനങ്ങളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. ചെന്നൈ, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽനിന്നും കൊണ്ടുവരുന്ന മത്സ്യക്കുഞ്ഞുങ്ങൾ ഏതു കാലാവസ്ഥയിലും വളരാൻ പര്യാപ്തവുമാണ്.കോയികാർപ്പ്, വാള, കരിമീൻ, തിലാപ്പിയ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയുടെ മത്സ്യവിത്ത് പരിപാലനമാണ് ആദ്യഘട്ടമായി നടത്തുന്നത്. ഇതിനു അനുബന്ധമായി കുഞ്ഞിമംഗലം തെക്കുമ്പാട് നാലേക്കർ സ്ഥലത്ത് ഓരുജല കരിമീൻ വിത്തുൽപ്പാദന കേന്ദ്രത്തിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.
വിപണി കണ്ടെത്താൻ മത്സ്യമേളയും
മത്സ്യത്തെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി മാർക്കറ്റ് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അഡ്‌കോസ്. ഇതിനായി 13,14 തിയതികളിൽ മത്സ്യമേള നടത്തുവാനുള്ള ഒരുക്കങ്ങളും പൂർത്തികരിച്ചുവരികയാണ്. ചെമ്മീൻ, കാളാഞ്ചി, കരിമീൻ എന്നിവയുപയോഗിച്ചുള്ള സ്വാദിഷ്ടമായ കട്‌ലറ്റ്, പൊരിച്ചത്, ഫ്രൈ, ഡ്രൈഫ്രൈ എന്നിയാണ് മത്സ്യമേളയിലൊരുക്കുന്നത്.
പത്ത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം വിതരണം ചെയ്യാനുള്ള ശേഷിയാണ് ഈ ട്രീറ്റ്‌മെന്റ് പ്ലാനിനുള്ളത്.പ്ലാന്റുകളിലെ വെള്ളം റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ടി.പുരുഷോത്തമൻ,ചെയർമാൻ, അഡ്കോസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |