വാഷിംഗ്ടൺ: അതിശൈത്യത്തിൽ പട്ടിണിയും ദാരിദ്ര്യവും മൂലം വലയുന്ന അഫ്ഗാൻ ജനതയ്ക്ക് ആശ്വാസമായി യു.എസ് 300 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വികസനത്തിനായുള്ള യു.എസ് ഏജൻസി വഴിയാണ് ഈ സഹായം നല്കുക. അടിയന്തര ഭക്ഷ്യ-ജല വിതരണം, ആരോഗ്യ പരിപാലനം, താമസമൊരുക്കൽ, തുടങ്ങിയവയ്ക്കായാണ് ഈ പണം ചിലവഴിക്കുന്നത്. അതേ സമയം സ്ത്രീകൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം താലിബാൻ സർക്കാർ ഒരുക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടു. അതേ സമയം യുദ്ധത്തിൽ തകർന്ന രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കാൻ 500 കോടി ഡോളറിന്റെ ധനസഹായം വേണ്ടി വരുമെന്ന് യു.എൻ അറിയിച്ചിട്ടുണ്ട്.
3.8 കോടി അഫ്ഗാൻ ജനതയുടെ 38 ശതമാനം പട്ടിണിയുടെ വക്കിലാണ്. വരൾച്ച മൂലം കർഷകരും ദുരിതത്തിലാണ്. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും, പോഷകാഹാരക്കുറവും മൂലം രാജ്യത്തെ ജനങ്ങൾ ദുരിതത്തിലാണെന്നും അവരെ മരണത്തിലേക്ക് തള്ളി വിടാതിരിക്കാൻ ലോകരാജ്യങ്ങൾ സഹായിക്കണമെന്നും യു.എൻ അഭ്യർഥിച്ചു. അതേ സമയം അഫ്ഗാൻ ജനതയുടെ നില വളരെ പരിതാപകരമായി തുടരുകയാണ്. ജനങ്ങളുടെ പക്കൽ പണമില്ലാത്തതിനാൽ അതി ശൈത്യമായിട്ട് കൂടി കൈയിൽ അവശേഷിക്കുന്ന കമ്പിളി പുതപ്പുകൾ പോലും വിറ്റാണ് ഇവർ ആഹാരത്തിനായി പണം കണ്ടെത്തുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കത്തിച്ചാണ് ഇവർ തണുപ്പകറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |