കോട്ടയം: സോഷ്യൽ മീഡിയ ഉപയോഗിച്ച് പങ്കാളികളെ കൈമാറുന്നതിനെക്കുറിച്ച് രണ്ട് വർഷം മുമ്പ് പരാതി നൽകിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതിയുടെ സഹോദരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. ഭർത്താവിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ചും മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടണമെന്നാവശ്യപ്പെട്ടുള്ള നിരന്തര പീഡനത്തെക്കുറിച്ചും പരാതി നൽകിയപ്പോൾ ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. താൻ തമാശ പറഞ്ഞതാണെന്നും ഇങ്ങനെയൊക്കെ ഏതെങ്കിലും ഭർത്താവ് ഭാര്യയോട് പറയുമോയെന്നുമൊക്കെ ചോദിച്ച് അയാൾ ആരോപണം ചിരിച്ചു തള്ളുകയായിരുന്നു. ഇതോടെ ഇരുവർക്കും കൗൺസിലിംഗ് നൽകി പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. തന്റെ മാനസികാവസ്ഥ മാറിയെന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ച ഭർത്താവ് വീണ്ടും ലൈംഗിക വൈകൃതങ്ങൾ തുടരുകയും ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. അന്ന് പരാതി അന്വേഷിച്ചിരുന്നെങ്കിൽ യുവതി ഇത്രയും ക്രൂരമായ പീഡനങ്ങൾക്കിരയാവില്ലായിരുന്നെന്ന്സഹോദരൻ പറയുന്നു. ഇരയായ മറ്റു സ്ത്രീകൾ ഭയം കാരണം ഒന്നും പുറത്തു പറയുന്നില്ല. കോട്ടയത്തിന് പുറമേ കൂടുതൽ സ്ഥലങ്ങളിൽ പങ്കാളികളെ പങ്കുവയ്ക്കാൻ ശ്രമം നടന്നു. പണത്തിന് വേണ്ടി യുവതിയെ ഉപദ്രവിച്ചു, മറ്റുള്ളവർക്ക് വിൽക്കാൻ ശ്രമിച്ചു. കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അമ്മ വിചാരിച്ചാൽ പണം കൂടുതൽ ലഭിക്കുമെന്ന് കുട്ടികളോട് പറഞ്ഞതായും സഹോദരൻ അറിയിച്ചു.നേരത്തെ നൽകിയ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും ജില്ലാ പൊലീസ് മേധാവി ഉറപ്പു നൽകിയതായി സഹോദരൻ വെളിപ്പെടുത്തി.
ഉത്തേജകമരുന്നുകൾകണ്ടെടുത്തു
യുവതിയുടെ ഭർത്താവിനെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് ലൈംഗിക ഉത്തേജക മരുന്നുകളും മറ്റും കണ്ടെടുത്തു. ഇയാൾ ഉൾപ്പെടെ അറസ്റ്റിലായ ആറു പേരെയും കോടതി റിമാൻഡ് ചെയ്തു.
സംസ്ഥാന വ്യാപകമായി കപ്പിൾസ് സ്വാപ്പിംഗ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 14 ഗ്രൂപ്പുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി .യുവതിയുടെ പരാതിയിൽ ഇനിയും മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. വിദേശത്തേക്ക് കടന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാനും ശ്രമം ആരംഭിച്ചു. ബലാത്സംഗം, പ്രേരണകുറ്റം, പ്രേരകന്റെ സാന്നിദ്ധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ഡസനോളം ആളുകൾ നീരീക്ഷണത്തിലുണ്ട് . കൂടുതൽ അറസ്റ്റും വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |