കൊല്ലം: ജില്ലയിൽ 22,000 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഭാരവാഹികളായി. ജനുവരി 7ന് ആരംഭിച്ച അയൽക്കൂട്ടം ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്നലെയാണ് പൂർത്തിയായത്.
പ്രസിഡന്റ്, സെക്രട്ടറി, മൂന്നു ഉപസമിതി കൺവീനർമാർ ഉൾപ്പെടെ 5 പേരെ വീതമാണ് അയൽക്കൂട്ടം ഭാരവാഹികളായി തിരഞ്ഞെടുത്തത്. ആദ്യഘട്ടമായി അയൽക്കൂട്ടം അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. 16 മുതൽ 20 വരെ നടക്കുന്ന എ.ഡി.എസ് തിരഞ്ഞെടുപ്പിൽ അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 5 പേർക്ക് വോട്ടവകാശം ഉണ്ടാവും. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ എ.ഡി.എസിലേക്ക് തിരഞ്ഞെടുക്കും. എ.ഡി.എസ് കമ്മിറ്റിയംഗങ്ങൾ ചേർന്നാണ് സി.ഡി.എസ് തിരഞ്ഞെടുപ്പ് നടത്തുക.
25ന് നടക്കുന്ന സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും എ.ഡി.എസുകളുടെ എണ്ണത്തിന് ആനുപാതികമായി ഭരണസമിതിയെയും തിരഞ്ഞെടുക്കും. 26ന് പുതിയ ഭരണസമിതി അധികാരമേൽക്കും. മൂന്നു വർഷമാണ് ഭരണസമിയിയുടെ കാലാവധി. ജില്ലയിൽ 12 സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ പട്ടിജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. നിലവിലുളള സംവരണ മണ്ഡലങ്ങൾ ഒഴിവാക്കി നറുക്കെടുപ്പിലൂടെ പുതിയ മണ്ഡലങ്ങൾ നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
# സ്ഥാനങ്ങൾക്ക് കാലാവധി
അയൽക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ തുടർച്ചയായി മൂന്നുതവണ മാത്രമേ ഒരാൾക്ക് മത്സരിക്കാൻ കഴിയുകയുള്ളൂ. നേതൃത്വം വഹിക്കാൻ ആളില്ലാതെ വന്നാൽ അയൽക്കൂട്ട തീരുമാനപ്രകാരം ഇളവ് നൽകാം. എ.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ തുടർച്ചയായി 2 തവണ മാത്രമേ അവസരമുള്ളൂ. ഭരണസമിതി അംഗങ്ങൾക്ക് ഇത് ബാധകമല്ല. സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനത്ത് തുടർച്ചയായി രണ്ടു തവണ മാത്രം അവസരം.
ജില്ലയിൽ ആകെ വോട്ടർമാർ: 3,10,196
ആകെ അയൽക്കൂട്ടങ്ങൾ: 23,425
എ.ഡി.എസ്: 1,417
സി.ഡി.എസ്: 74
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |