മലപ്പുറം : പെൺകുട്ടികളെ ശല്യം ചെയ്താൽ ഇനി നല്ല ഇടി കിട്ടും. ശല്യക്കാരെ സ്വയം പ്രതിരോധിക്കാനായി സമഗ്രശിക്ഷ കേരളമാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ സ്കൂളുകളിലെ പെൺകുട്ടികൾക്ക് ആയോധന കലയിൽ പരിശീലനം നൽകുന്ന പദ്ധതിക്കാണ് തുടക്കമായത്. ജില്ലയിലെ ബി.ആർ.സികൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും മറ്റും വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ തലം മുതൽ ഇത്തരം പരിശീലനങ്ങൾ നൽകുന്നത് പെൺകുട്ടികൾക്ക് ഏറെ ഉപകാരപ്രദമാവും. കളരിപ്പയറ്റ്, കരാട്ടെ, കുംഗ്ഫു, ജൂഡോ, എയ്റോബിക്സ് എന്നിവയിലും നീന്തലിലുമാണ് പരിശീലനം നൽകുക.
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഏഴു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം. യാത്ര, സ്ഥലസൗകര്യം എന്നിവ അടിസ്ഥാനമാക്കി ബി.ആർ.സി പരിധിയിലുള്ള നാല് സ്കൂളുകളെ ഒരു ക്ലസ്റ്ററാക്കിയാണ് പരിശീലനം. ഒരു ക്ലസ്റ്ററിൽ 35 പെൺകുട്ടികളുണ്ടാവും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താനാകില്ലെന്ന് അധികൃതർ അറിയിച്ചു. വരുംവർഷങ്ങളിൽ കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തും. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നുള്ള പരിശീലകരെയാണ് നിയോഗിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |