കൊച്ചി: മിശ്രവിവാഹിതരുടെ മക്കൾക്ക് പിതാവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്നും പിതാവിന്റെ കടമ നിർണയിക്കുന്നതിൽ ജാതിയോ മതവിശ്വാസമോ മാനദണ്ഡമാകരുതെന്നും ഹൈക്കോടതി. രക്ഷിതാക്കളുടെ ജാതിയും മതവിശ്വാസവും കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും ഇക്കാര്യത്തിൽ ഒരേപോലെ പരിഗണിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. എ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുസ്ളിമായ ഭാര്യയിലുണ്ടായ മകൾക്ക് വിവാഹച്ചെലവിനത്തിൽ 14.67 ലക്ഷം രൂപയും വിദ്യാഭ്യാസച്ചെലവിനത്തിൽ 96,000 രൂപയും ജീവനാംശമായി ഒരു ലക്ഷം രൂപയും നൽകാൻ നെടുമങ്ങാട് കുടുംബകോടതി വിധിച്ചതിനെതിരെ ഹിന്ദുമത വിശ്വാസിയായ കോഴിക്കോട് സ്വദേശി ജെ.ഡബ്‌ള്യു. അരഗദൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. ഭാര്യയും മകളുമായി വേർപിരിഞ്ഞു കഴിയുന്ന തനിക്ക് നിയമപരമായി ഇതിനു ബാദ്ധ്യതയില്ലെന്ന് ഹർജിക്കാരൻ വാദിച്ചു.
മിശ്രവിവാഹിതരുടെ മക്കൾക്ക് ജീവനാംശവും വിവാഹച്ചെലവും നൽകാൻ പിതാവിന് കടമയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമ വ്യവസ്ഥ നിലവിലില്ലെങ്കിലും ഭൂമിയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും സംരക്ഷിക്കപ്പെടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സ്വാഭാവിക രക്ഷിതാവെന്ന നിലയിൽ കുട്ടിയെ സംരക്ഷിക്കേണ്ട കടമ പിതാവിനാണ്. ആ നിലയ്ക്ക് കുട്ടിയുടെ വിവാഹച്ചെലവും പഠനച്ചെലവും നൽകാൻ ഹർജിക്കാരന് ബാദ്ധ്യതയുണ്ട്.
ചെലവ് ന്യായമാകണം
കുടുംബക്കോടതി അനുവദിച്ച വിവാഹച്ചെലവ് തുക ഹൈക്കോടതി 14.67 ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷമാക്കി. പിതാവിൽ നിന്ന് മകൾ വിവാഹച്ചെലവ് ആവശ്യപ്പെടുമ്പോൾ ന്യായമായ ചെലവു മാത്രമേ പരിഗണിക്കാനാവൂ എന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. പിതാവിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |