പത്തനംതിട്ട : നൂറ്റാണ്ടുകൾക്ക് മുമ്പ് വഴിയാത്രക്കാർ ക്ഷീണംതീർത്ത വഴിയമ്പലം ഇന്നും ഓമല്ലൂരിന്റെ പ്രതാപത്തോടൊപ്പമുണ്ട്. തലമുറകളുടെ യാത്രകൾക്ക് തണൽ ഒരുക്കിയ ഇടം ഓമല്ലൂർ പഞ്ചായത്തിലെ പറയനാലി രണ്ടാംവാർഡിൽ അഭിമാനസ്തംഭമായി നിലകൊള്ളുന്നു. വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് നടന്ന് തളർന്നുവരുന്ന യാത്രക്കാർക്കും അവർക്കൊപ്പം എത്തിയിരുന്ന കന്നുകാലികൾക്കും വെള്ളവും ഭക്ഷണവും നൽകാനുള്ള ഇടമായിരുന്നു വഴിയമ്പലങ്ങൾ. കായംകുളം രാജാവിന്റെ കാലത്താണ് വഴിയമ്പലങ്ങൾ കൂടുതൽ വ്യാപകമാകുന്നത്. ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡിന്റെ ആദ്യകാലരൂപമാണിത്.
ഒറ്റകരിങ്കല്ലിൽ നാല് കൽതൂണുകളിൽ തീർത്ത വഴിയമ്പലമായിരുന്നു ഓമല്ലൂരിലേത്.
കൊല്ലവർഷം 1099 ൽ ഓമല്ലൂരിലെ കടുവിനാൽ കുടുംബത്തിന്റെ ഭാഗപത്രത്തിൽ ഈ വഴിയമ്പലം പൊതുആവശ്യത്തിന് നൽകിയതായി പറയുന്നുണ്ട്. കാലക്രമേണ കാലഹരണപ്പെട്ട് നശിച്ച വഴിയമ്പലം കടുവിനാൽ കുടുംബം പിന്നീട് നവീകരിക്കുകയായിരുന്നു. മുപ്പത്തഞ്ച് വർഷം മുമ്പാണ് കോൺക്രീറ്റ് കൊണ്ട് തൂണുണ്ടാക്കിയും ടൈൽ ഇട്ട് ഇരിപ്പിടം ഒരുക്കിയും മേൽക്കൂര ഓടിട്ടും പുനർനിർമ്മിച്ചത്. നിരവധിപേർ വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കാറുണ്ട്.
തിരുവിതാംകൂറിലെ ഏറ്റവും വലിയ കന്നുകാലി ചന്തയായിരുന്നു ഓമല്ലൂർ വയൽ വാണിഭത്തിൽ നടന്നുവന്നിരുന്നത്. 15 ദിവസം നീണ്ട ചന്തയിലെത്തിയിരുന്ന കർഷകരുടെ സ്ഥിരം വിശ്രമകേന്ദ്രമായിരുന്നു പറയനാലി വഴിയമ്പലം. തിരുവല്ല, ഇലന്തൂർ, മല്ലപ്പള്ളി ഭാഗങ്ങളിൽ നിന്ന് വയൽവാണിഭത്തിന് എത്തിയിരുന്നവർ ഇവിടെ വിശ്രമിച്ചിരുന്നു. അന്ന് കടുവിനാൽ കുടുംബത്തിലെ പ്രതിനിധി യാത്രക്കാർക്ക് മോരും കുടിവെള്ളവും നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ കടുവിനാൽ കുടുംബത്തിലെ അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |