മുബയ്:എട്ടാം വയസ്സിൽ താൻ കണ്ട സ്വപ്നത്തിന് ചിറക് മുളച്ച നീലാകാശത്ത് പാറിപ്പറന്ന കഥ വിവരിച്ചിരിക്കുകയാണ് ലക്ഷ്മി ജോഷി എന്ന പൈലറ്റ്. ഹ്യൂമൻസ് ഒഫ് ബോംബെയുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ.
എട്ടാം വയസ്സിലാണ് ലക്ഷ്മി ആദ്യമായി വിമാനത്തിൽ കയറുന്നത്. അന്ന് വിമാനത്തിൽ ഇരിക്കുമ്പോൾ ലക്ഷ്മി വലുതാകുമ്പോൾ താൻ പൈലറ്റാകുന്നത് സ്വപ്നം കണ്ടു. അന്ന് മുതൽ തന്റെ സ്വപ്നം സത്യമാകാൻ അവൾ അഹോരാത്രം പരിശ്രമിച്ചു. വർഷങ്ങൾക്കിപ്പുറം 2020 മേയിൽ കൊവിഡ് കാരണം ചൈനയിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നടത്തിയ വന്ദേഭാരത് മിഷനിൽ പങ്കെടുത്ത ഒട്ടേറെ പൈലറ്റുമാരിൽ ഒരാളാണ് ലക്ഷ്മി.
വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് ഒരു മാസത്തിൽ മൂന്ന് തവണയാണ് ലക്ഷ്മി വിമാനം പറത്തിയത്. ഒരു തവണ മെഡിക്കൽ ഉപകരണങ്ങളുമായും ലക്ഷ്മി ഇന്ത്യയിലേക്ക് വിമാനം പറത്തി.
കൊവിഡ് വ്യാപനം മൂന്നാം വർഷത്തിലേക്ക് കടന്നെങ്കിലും വന്ദേഭാരത് മിഷൻ ഇപ്പോഴും സജീവമായുണ്ടെന്ന് ലക്ഷ്മി പറയുന്നു.
പ്രചോദനമായത് അച്ഛൻ
സ്വപ്‌നം പൂർത്തിയാക്കുന്നതിനായി എല്ലാക്കാലവും തന്റെ കൂടെനിന്നത് അച്ഛനാണെന്ന് ലക്ഷ്മി പറയുന്നു. തന്നെക്കുറിച്ചോർത്ത് പപ്പ ഏറെ അഭിമാനിക്കുന്നുണ്ട്.
വായ്പ എടുത്തിട്ടാണ് പൈലറ്റാകാൻ അച്ഛൻ തന്നെ പഠിപ്പിച്ച,ത്. പഠനം കഴിഞ്ഞ് രണ്ട് വർഷത്തോളമെടുത്താണ് പരിശീലനം പൂർത്തിയാക്കിയത് - ലക്ഷ്മി പറയുന്നു. അതിനു ശേഷം പൈലറ്റിന്റെ ലൈസൻസ് കിട്ടി. പരിശീലനം കഴിഞ്ഞപാടെ എയർ ഇന്ത്യയിൽ ലക്ഷ്മിയ്ക്ക് ജോലിയും ലഭിച്ചു.
ലക്ഷ്മി എപ്പോഴാണ് വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് മകൾ പറക്കാനായി ജനിച്ചവളാണെന്നാണ് അച്ഛൻ മറുപടി പറയുക.
ജോലിയോട് നിറയെ സ്നേഹം
ജോലിയെ താൻ അങ്ങേയറ്റം സ്‌നേഹിക്കുന്നതായി ലക്ഷ്മി തുറന്നുപറഞ്ഞു. വന്ദേഭാരത് മിഷനിൽ പങ്കാളിയായപ്പോൾ മാതാപിതാക്കൾക്ക് സ്വൽപം ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാൽ, ദൗത്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഉത്കണ്ഠ ഒഴിഞ്ഞെന്നും ലക്ഷ്മി പറയുന്നു.
ചൈനയിലെ ഷാങ്ഹായിലേക്കായിരുന്നു ആദ്യയാത്ര. എല്ലാവരും വളരെയധികം വിഷമത്തിലായിരുന്നു. ആ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്യമം. യാത്രയിലുടെ നീളം പി.പി.ഇ. കിറ്റ് ധരിച്ചിരുന്നു. അത് ധരിച്ചായിരുന്നു വിമാനം പറത്തിയത്.
ആകാശമാണ് പരിധി
ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി ഇന്ത്യയിലെത്തിച്ചപ്പോൾ യാത്രക്കാരെല്ലാം ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. യാത്രാസംഘത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി അരികിൽ ഓടിയെത്തി അവൾക്ക് എന്നെപ്പോലെ ആകണമെന്ന് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പപ്പ എന്നോട് പറഞ്ഞ വാക്കുകൾ ഞാൻ അവളോട് പറഞ്ഞു, ആകാശമാണ് പരിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |