പാൾ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യ ഏകദിനത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു. നേരത്തെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ 1-2ന് തോറ്റിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 287 റണ്ണെടുത്തു. മറുപടി ബാറ്റിംഗിൽ 48.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നത്. ഓപ്പണർമാരായ ജന്നെമാൻ മലാനും ക്വിന്റൺ ഡി കോക്കും നൽകിയ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കൻ വിജയം അനായാസമാക്കിയത്. മലാൻ 91 റണ്ണും ഡി കോക്ക് 78 റണ്ണും എടുത്ത് പുറത്തായി. ടെംബാ ബാവുമ (35), എയിഡൻ മാർക്ക്റാം (37), റസി ഡുസൻ (37) എന്നിവരും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചഹാൽ, ശാർദൂൽ താക്കൂർ എന്നിവ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 287 റണ്ണെടുത്തു. ഒരു ഘട്ടത്തിൽ 64-2 എന്ന നിലയിൽ നിന്ന ഇന്ത്യയെ കെ എൽ രാഹുലും റിഷഭ് പന്തും ചേർന്നാണ് കരകയറ്റിയത്.
രാഹുൽ 55 റണ്ണും പന്ത് 85 റണ്ണുമെടുത്ത് പുറത്തായി. അതിനു ശേഷം വാലറ്റത്ത് ശാർദൂൽ താക്കൂറും രവിചന്ദ്രൻ അശ്വിനും വെങ്കിടേഷ് അയ്യറും ചേർന്ന് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. പന്തും രാഹുലും പുറത്താകുമ്പോൾ ഇന്ത്യ 183-4 എന്ന അവസ്ഥയിലായിരുന്നു. വെങ്കിടേഷ് അയ്യർ 22ഉം, ശാർദൂൽ താക്കൂറും രവിചന്ദ്രൻ അശ്വിനും പുറത്താകാതെ 40ഉം 25ഉം റൺസ് വീതം നേടി.
നേരത്തെ മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ കെ എൽ രാഹുലും ശിഖർ ധവാനും ചേർന്ന് ഇന്ത്യക്ക് നൽകിയത്. 29 റൺസ് എടുത്ത് ധവാൻ പുറത്താകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്തിരുന്നു. എന്നാൽ ധവാന് പിന്നാലെ വന്ന വിരാട് കൊഹ്ലി അഞ്ച് പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രയിസ് ഷംസി രണ്ട് വിക്കറ്റുകളും സിസാൻഡ മഗാള, എയിഡൻ മാർക്ക്റാം, കേശവ് മഹാരാജ്, ആൻഡിലെ പെഹ്ലുക്‌വായോ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |