വെല്ലിംഗ്‌ടൺ: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ തന്റെ വിവാഹം മാറ്റിവച്ചതായി അറിയിച്ചു. രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിയാണ് വിവാഹം മാറ്റുന്നതെന്ന് ജസീന്ദ ആർഡൻ വ്യക്തമാക്കി.
'തന്റെ വിവാഹം നിലവിലെ സാഹചര്യത്തിൽ നടത്താൻ കഴിയില്ല. ഇത്തരത്തിൽ മറ്റാർക്കെങ്കിലും വിവാഹം മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി എങ്കിൽ ഞാൻ ഖേദിക്കുന്നു. ഈ മഹാമാരി നിരവധി പ്രശ്നങ്ങൾക്കാണ് കാരണമായത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രിയപ്പെട്ട ഒരാളുമായി ജീവിക്കാൻ കഴിയാതെ വരുന്നത്. പക്ഷേ വർദ്ധിച്ചുവരുന്ന ഈ കൊവിഡ് വ്യാപനം നമുക്ക് നിയന്ത്രിക്കണമെന്നും' -ജസീന്ദ ആർഡൻ വ്യക്തമാക്കി.
ന്യൂസിലൻഡിലെ വടക്ക്,തെക്ക് ദ്വീപുകളിൽ ഒമിക്രോൺ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. ഒരു വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒത്തുചേരലാണ് പ്രദേശത്ത് കൊവിഡ് വ്യാപനത്തിന് കാരണമായെതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളിലും റെസ്റ്റോറന്റുകളിലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. വിവാഹങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് 100 പേർക്ക് മാത്രമായിരിക്കും അനുമതി.
2020 മാർച്ച് മുതൽ ന്യൂസിലൻഡിന്റെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറഞ്ഞുവന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും ഒമിക്രോൺ വ്യാപനത്തെ തുടർന്ന് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറി. ന്യൂസിലാൻഡിലെ 12 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 94% പേരും പൂർണ്ണമായി വാക്സിൻ എടുത്തവരാണ്, യോഗ്യരായവരിൽ 56% പേർക്കും ബൂസ്റ്റർ ഡോസ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |