കാഞ്ഞങ്ങാട്: നേന്ത്രവാഴകൃഷി മുഖ്യ ഉപജീവനമാർഗമാക്കുന്ന മടിക്കൈ പോലുള്ള പ്രദേശങ്ങളിൽ കർഷകർക്ക് പ്രതീക്ഷ പകർന്ന് പന്നിയൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ മാർഗനിർദ്ദേശം. കാലവർഷക്കെടുതിയും വിലത്തകർച്ചയും മൂലം കഷ്ടത്തിലാകുന്ന കർഷകർക്ക് മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ് കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ. എൻ.വി.ജയരാജ്.
പന്നിയൂരിൽ ഭക്ഷ്യസംസ്കരണ ഇൻക്യുബേഷൻ സെന്റർ കുറച്ചുകാലമായി പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഈ സൗകര്യം ഉപയോഗിക്കാൻ ഇതുവരെ കർഷകർ കാര്യമായി രംഗത്തുവന്നിട്ടില്ല. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പഴങ്ങൾ സംസ്കരിച്ച് മൂല്യവർദ്ധതി ഉത്പന്നങ്ങളുണ്ടാക്കുന്ന ചെറുസംരംഭങ്ങൾ തുടങ്ങാനാകും. 300 രൂപ കിട്ടുന്ന നേന്ത്രക്കുലയ്ക്ക് 1600 രൂപവരെ ഇതുവഴി നേടാൻ സാധിക്കും. കാമ്പിനും കൂമ്പിനും വരെ സംസ്കരണസാദ്ധ്യതയുണ്ട്.
35 കിലോ നേന്ത്രപ്പഴത്തിൽ നിന്ന് 5000 രൂപയുടെ ഹൽവ
35 കിലോ ഏത്തപ്പഴം സംസ്കരിച്ചാൽ 5000 രൂപയുടെ ഹൽവ ലഭിക്കും. ചെറുകിട യൂണിറ്റുകൾ തുടങ്ങിയാൽ ചക്കയും മാങ്ങയും പോലെ വിപണിയില്ലാത്ത പഴങ്ങളിൽ നിന്നായി ജാം, സ്ക്വാഷ്, അച്ചാർ എന്നിവയുണ്ടാക്കാം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് നേടാനും കൃഷിവിജ്ഞാനകേന്ദ്രം സഹായിക്കും. 12,500 രൂപ മുതൽ രണ്ടുലക്ഷം രൂപ വരെ വിലയുള്ള ചെറുയന്ത്രങ്ങളും ഇവർ പരിചയപ്പെടുത്തുന്നു. ജില്ലാ വ്യവസായ വകുപ്പും സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോഴ്സ്യവും കർഷകർക്ക് സഹായം നൽകും.
രാജ്യത്തെ മൊത്തം ഭക്ഷ്യോത്പാദനത്തിന്റെ വലീയൊരു ഭാഗം നശിക്കുമ്പോഴും മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നത് കേവലം 2.2 ശതമാനം മാത്രമാണെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനൊരു മാറ്റമാണ് പ്രതീക്ഷിക്കുന്നത്-ഡോ.എൻ.വി. ജയരാജ് (പന്നിയൂർ കൃഷിവിജ്ഞാനകേന്ദ്രം)
പന്നിയൂർകൃഷി വിജ്ഞാനകേന്ദ്രം
ഫോൺ: 0460- 222 6087
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |