നീരജ് ചോപ്രയ്ക്ക് പരംവിശിഷ്ട സേനാ മെഡൽ
രണ്ട് മലയാളികൾക്ക് ഉത്തം യുദ്ധ് സേവാമെഡൽ
ന്യൂഡൽഹി:ജമ്മു കാശ്‌മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കോഴിക്കോട് കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറെ തറയിൽ മയൂരത്തിൽ നായിക് സുബേദാർ എം.ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര.
ചൈന അതിർത്തിലെ സംഘർഷങ്ങൾ പരിഹരിക്കാൻ നടത്തിയ കമാൻഡർ തല ചർച്ചകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ലേയിലെ ഫയർ ആൻഡ് ഫ്യൂറി 14-ാം കോറിന്റെ മുൻ മേധാവി ലെഫ്. ജനറൽ പി.ഗോപാലകൃഷ്ണ മേനോൻ, പഞ്ചാബ് കോറിലെ ലെഫ്.ജനറൽ ജോൺസൺ പി.മാത്യു എന്നീ മലയാളികൾ അടക്കം നാലുപേർ ഉത്തം യുദ്ധ സേവാ മെഡലിന് അർഹരായി.
റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി 12 ശൗര്യ ചക്രയും അധിക ധീരതയ്ക്കുള്ള മൂന്ന് സേനാമെഡലുകളും സേനാ മെഡലുകളും രണ്ട് വായുസേനാ മെഡലുകളും അടക്കം 384 സൈനികർക്കുള്ള ധീരതാ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
ടോക്കിയോ ഒളിമ്പിക്സ് ജാവലിൻ സ്വർണ ജേതാവ് നീരജ് ചോപ്രയ്ക്ക് പരംവിശിഷ്ട സേനാ മെഡലും പ്രഖ്യാപിച്ചു. രജ്പുതാന റൈഫിൾസിന്റെ ഭാഗമായ ഒളിമ്പ്യൻ നീരജിന് സമാധാന കാലത്ത് സൈനികർക്ക് നൽകുന്ന പുരസ്കാരമായാണ് പരംവിശിഷ്സേനാ മെഡൽ നൽകുന്നത്.
ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബെൻ മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ജൂലായിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്ത് വീരമൃത്യു വരിച്ചത്. തിരുവങ്ങൂർ മാക്കാട വത്സന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ; ഷജിന. മക്കൾ: അതുൽ ജിത്ത്, തന്മയ ലക്ഷ്മി. ശ്രീജിത്ത് അടക്കം അഞ്ച് കരസേനാ ജവാൻമാർക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |