ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിന്റെയും കൊവിഷീൽഡിന്റെയും വില ഏകീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഡോസ് ഒന്നിന് 275 രൂപയായി പരിമിതപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളിൽ സർവീസ് ചാർജായി 150 രൂപയും നിശ്ചയിച്ചേക്കും.
അതിന്റെ ഭാഗമായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് (എൻപിപിഎ) വില പരിധി നിശ്ചയിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മാസത്തോടെ വാക്‌സിനുകൾ പൊതു വിപണിയിൽ ലഭ്യമാക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാർ വില കുറയ്‌ക്കാൻ തീരുമാനിച്ചത്.
നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്നത് 1,200 രൂപയാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീൽഡിന് 780 രൂപയുമാണ്. 150 രൂപ സർവിസ് ചാർജ് ഉൾപ്പെടെയാണ് ഈ വില ഈടാക്കിയിരുന്നത്.
എന്നാൽ, സർക്കാരിന് 205 രൂപയ്‌ക്കാണ് ഒരു ഡോസ് വാക്‌സിൻ ലഭിക്കുന്നത്. 33 ശതമാനം ലാഭം കൂടി ചേർത്താണ് 275 രൂപയ്‌ക്ക് വിൽക്കാമെന്നാണ് പുതിയ തീരുമാനം. 'അവർ വേൾഡ് ഇൻ ഡാറ്റ ഡോട്ട് ഓർഗ്' കണക്കുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 93,26,06,511 പേരാണ് രാജ്യത്ത് ഒരു ഡോസ് വാക്‌സിനെടുത്തത്.. 68,91,33,722 പേർ രണ്ടുഡോസും 85,72,097 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |