ബീഹാറിൽ ഇന്ന് ബന്ദ്
പാട്ന: റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷാരീതിയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ബീഹാറിലെ ഗയയിൽ പാസഞ്ചർ ട്രെയിൻ തീയിട്ട് നശിപ്പിച്ചു. മറ്റ് ട്രെയിനുകളുടെ കമ്പാർട്ട്മെന്റുകളും ജനാലകളും മറ്റും കല്ലെറിഞ്ഞും അടിച്ചും തകർത്തു. പിന്നാലെ, പരീക്ഷ റെയിൽവെ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു.അതേസമയം, സമിതിയോട് സഹകരിക്കില്ലെന്ന് സമരക്കാരിലൊരു വിഭാഗം പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘടനകൾ ഇന്ന് ബന്ദ് നടത്തും.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് ജനുവരി 15ന് നടന്ന മത്സര പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കായി വിജ്ഞാപനത്തിന് വിരുദ്ധമായി രണ്ടാംഘട്ട പരീക്ഷ നടത്തുന്നതിനെതിരെയാണ് സമരം.
ചൊവ്വാഴ്ച തുടങ്ങിയ പ്രതിഷേധത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു. ബുധനാഴ്ച ഗയയിൽ തടിച്ചുകൂടിയ ഉദ്യോഗാർത്ഥികളുടെ സംഘം ട്രെയിന് തീവയ്ക്കുകയായിരുന്നു. ബീഹാറിൽ പലയിടത്തും റെയിൽവേ പാളങ്ങളിൽ കുത്തിയിരുന്നും പ്രതിഷേധിച്ചിരുന്നു. എല്ലാ പരാതികളും പരിഹരിക്കുമെന്നും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പരാതികൾ കേൾക്കാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
ലെവൽ രണ്ടു മുതൽ ലെവൽ ആറു വരേയുള്ള തസ്തികകളിൽ 35,000 ഒഴിവുകളിലേക്കാണ് റെയിൽവേ അപേക്ഷ ക്ഷണിച്ചത്. 60 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. വിജ്ഞാപനത്തിൽ ഒരു പരീക്ഷയെക്കുറിച്ച് മാത്രമേ പരാമർശിച്ചിരുന്നുള്ളുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. എന്നാൽ പൊതു പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്കു വിവിധ വിഭാഗങ്ങളിലേക്കായി തുടർപരീക്ഷ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നാണ് റെയിൽവേയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |