ലണ്ടൻ : മാസ്ക്, കൊവിഡ് പാസ് എന്നിവ നിയമപരമായി ഇനി മുതൽ ഇംഗ്ലണ്ടിൽ ആവശ്യമില്ല. ഇവയുടെ ഉപയോഗം കർശനമല്ലെന്നുള്ള ഉത്തരവ് ഇന്നലെ മുതൽ ഇംഗ്ലണ്ടിൽ നിലവിൽ വന്നു. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ഇനി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തീരുമാനിക്കാം. രാജ്യത്തെ ഭൂരിഭാഗം പേർക്കും കൊവിഡ് വന്നുവെന്നും ഒമിക്രോൺ കേസുകൾ പാരമ്യത്തിലെത്തി കഴിഞ്ഞെന്നും അതിനാൽ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സ്ഥാപനങ്ങളിൽ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണമെന്ന് ഏതാനും വ്യാപാര ശൃംഖലകൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാൻ നിർബന്ധിക്കില്ലെങ്കിലും അതിന് വേണ്ടി പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അതാണ് സുരക്ഷിതമെന്നും റെയിൽ ഓപ്പറേറ്റർമാരും വ്യക്തമാക്കി. ലണ്ടനിൽ പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് തുടരും. അടച്ചിട്ടയിടങ്ങളിലും ജനത്തിരക്കിലും അപരിചതർക്കിടെയിലും മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. അതേ സമയം, നൈറ്റ് ക്ലബ്, കടകൾ, പൊതുഗതാഗതം എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വാക്സിനെടുത്തതിന്റെ കൊവിഡ് പാസ് നിർബന്ധമല്ല. ആവശ്യമെങ്കിൽ സംഘാടകർക്ക് തീരുമാനിക്കാം. സെക്കൻഡറി സ്കൂളുകളിലും മാസ്ക് നിർബന്ധമല്ല. ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |