മോസ്കോ : യുക്രെയിൻ-റഷ്യ സംഘർഷം ആണവ യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
ആണവായുധ ഭീഷണി പുട്ടിൻ യാഥാർത്ഥ്യമാക്കിയാൽ റഷ്യയ്ക്ക് നേരെ ആണവ മിസൈലോ ബോംബോ പ്രയോഗിക്കാൻ നാറ്റോയ്ക്ക് കഴിയും. 1950കൾ മുതൽ യൂറോപ്യൻ ഭൂഖണ്ഡത്തിൽ യു.എസിന്റെ ആണവായുധങ്ങളുണ്ട്. അതേസമയം, സ്വയം ഒരു ആണവസഖ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നാറ്റോയ്ക്ക് സ്വന്തമായി ആണവശേഖരമില്ല.
നാറ്റോയുടെ ആണവായുധങ്ങളെല്ലാം യു.എസ്, യു.കെ, ഫ്രാൻസ് എന്നിവരുടെ കൈകളിലാണ്. ആണവായുധങ്ങൾ ഉപയോഗിക്കാൻ തയ്യാറല്ലെന്നാണ് ഫ്രാൻസ് മുമ്പ് പറഞ്ഞിട്ടുള്ളത്. ബെൽജിയം, ജർമ്മനി, ഇറ്റലി, നെതർലൻഡ്സ്, തുർക്കി എന്നീ അഞ്ച് രാജ്യങ്ങളിലെ ആറ് എയർബേസുകളിലായാണ് യു.എസ് നാറ്റോയ്ക്കായി തങ്ങളുടെ ആണവയാധുങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ്.
അതേ സമയം, റഷ്യ-യുക്രെയിൻ വിഷയത്തിൽ യുക്രെയിനിനായി സൈനിക സഹായം നൽകില്ലെന്ന് നാറ്റോയും യു.എസും വ്യക്തമാക്കിയിരുന്നു. ഇതോടെ, റഷ്യയെ പ്രതിരോധിക്കുന്നതിൽ ഒറ്റപ്പെട്ട് പോയ യുക്രെയിൻ വർഷങ്ങൾക്ക് മുന്നേ ഏർപ്പെട്ട ഒരു ആണവ കരാറിന്റെ പേരിൽ ഇന്ന് ദുഃഖിക്കുന്നു. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ അന്നത്തെ ആണവായുധശേഖരങ്ങളുടെ മൂന്നിലൊന്ന് യുക്രെയിന്റെ കൈയ്യിലെത്തിയിരുന്നു.
എന്നാൽ, 1994ലെ ബുഡാപെസ്റ്റ് ഉടമ്പടി പ്രകാരം യുക്രെയിൻ ആണവായുധങ്ങൾ എല്ലാം വിട്ടുകൊടുത്തു. റഷ്യ, യു.എസ്, യു.കെ എന്നീ രാജ്യങ്ങൾ ഉടമ്പടി പ്രകാരം യുക്രെയിന് സുരക്ഷാ ഉറപ്പുകൾ നൽകിയിരുന്നു. ആണവായുധങ്ങൾ ഉപയോഗിക്കുകയോ നിർമ്മിക്കുകയോ ചെയ്യില്ലെന്ന് യുക്രെയിൻ ധാരണയിലെത്തിയിരുന്നു. 1994ൽ തങ്ങളുടെ ആണവായുധങ്ങൾ റഷ്യയ്ക്ക് കൈമാറാൻ സമ്മതിച്ച യുക്രെയിൻ 1996 ആയപ്പോഴേക്കും എല്ലാ ആണവായുധങ്ങളും റഷ്യയ്ക്ക് നൽകിക്കഴിഞ്ഞിരുന്നു.
2001ൽ തങ്ങളുടെ അവസാനത്തെ ന്യൂക്ലിയർ വെപ്പൺ ലോഞ്ചറും യുക്രെയിൻ നശിപ്പിച്ചിരുന്നു. യുക്രെയിന് യു.എസും റഷ്യയും സാമ്പത്തിക നഷ്ടപരിഹാരം നൽകിയിരുന്നു. കൂടാതെ യുക്രെയിന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കുമെതിരെ വെല്ലുവിളികൾ ഉയരാൻ അനുവദിക്കില്ലെന്നും ഉറപ്പ് നൽകി. ബുഡാപെസ്റ്റ് ഉടമ്പടിയിൽ ഒപ്പുവച്ചത് തങ്ങൾക്ക് വിനയായെന്ന് യുക്രെയിൻ നേതാക്കൾ പറയുന്നു.
1994ൽ ലോകത്തെ മൂന്നാമത്തെ ആണവ ശക്തിയായിരുന്നു യുക്രെയിൻ. തങ്ങളുടെ പക്കൽ ഇന്ന് ആണവായുധങ്ങൾ ഉണ്ടായിരുന്നെങ്കിൽ റഷ്യയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ മറ്റുള്ളവരുടെ സഹായത്തിനായി അഭ്യർത്ഥിക്കേണ്ട കാര്യമില്ലായിരുന്നെന്നും റഷ്യ ബുഡാപെസ്റ്റ് ഉടമ്പടി ലംഘിച്ചെന്നും യു.എസും യു.കെയും അത് പാലിക്കുന്നില്ലെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |