ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾ അധികാര ദുർവിനിയോഗം നടത്തിയതിന്റെ തെളിവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന് കൈമാറിയതായി മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി പറഞ്ഞു.
ബി.ജെ.പി നേതാക്കളും ഇ.ഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തുറന്ന് കാട്ടുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് ശിവസേന നേതാവ് പ്രധാനമന്ത്രിയുടെ ഓഫീസിന് തെളിവ് കൈമാറിയതായി വെളിപ്പെടുത്തിയത്.
ചില ഏജന്റുമാർ വഴിയാണ് അധികാരം ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നതിന്റെ തെളിവുകളും അയച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
2014 മുതൽ ബി.ജെ.പി നേതാക്കളും ഇ.ഡി ഉദ്യോഗസ്ഥരും ചേർന്ന് 60 ലധികം പ്രമുഖ ബിൽഡർമാരിൽ നിന്നും വൻ തുക തട്ടിയെടുത്തിട്ടുണ്ട്. ജിതേന്ദ്ര നവ്‌ലാനി, ഫരീദ് ഷാമ, റോമി, ഫിറോസ് ഷാമ എന്നീ ഏജന്റുമാർ ആരാണ്?. ഈ ഏജന്റുമാർ 60 ബിൽഡർമാരിൽ നിന്നായി 300 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇ.ഡി ഉദ്യോഗസ്ഥർ നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ ഉടനെ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും കത്തയച്ചു. തുടർന്ന് എല്ലാ കാര്യങ്ങളും പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് വെറും സ്റ്റണ്ടെന്ന്
ബി.ജെ.പി
ഇത് സഞ്ജയ് റാവത്തിന്റെ വെറും സ്റ്റണ്ട് മാത്രമാണെന്ന് ബി.ജെ.പി മഹാരാഷ്ട്രാ വക്താവ് വിശ്വാസ് പഥക് പറഞ്ഞു. അദ്ദേഹത്തിന്റെ കൈയിൽ ശരിക്കും തെളിവുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള അധികാരികളിലേക്ക് പോകുമായിരുന്നു. ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രമാണ്. മുമ്പ് ബി.ജെ.പിയുടെ മൂന്നര നേതാക്കൾ ജയിലിൽ പോകുമെന്ന് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞ് സ്വയം പരിഹാസ്യനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |