ഇരിങ്ങാലക്കുട: യുവാവിനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചു. മുരിയാട് വെള്ളിലാംകുന്ന് കറപ്പംവീട്ടിൽ മജീദിനെയാണ് (55) കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി. സഞ്ജു ഏഴുവർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2014 ഏപ്രിൽ17ന് രാത്രി 9.30ന് മുരിയാട് വെള്ളിലാംകുന്ന് പഞ്ചായത്ത് കിണറിനടുത്ത് വച്ചാണ് സംഭവം നടന്നത്. മുരിയാട് വെള്ളിലാംകുന്ന് ദേശത്ത് തോട്ടാപ്പിള്ളി ബിജുവും (40) സുഹൃത്തായ പള്ളിപ്പാമഠത്തിൽ മണികണ്ഠനും (31) ഓണംകളി പാട്ടുകൾ പാടുകയും ഉറക്കെ സംസാരിക്കുകയും ചെയ്തതിൽ വിരോധം തോന്നിയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്.
ഇരിങ്ങാലക്കുട പൊലീസ് അഡീഷണൽ സബ് ഇൻസ്പെക്ടറായിരുന്ന എം. മുഹമ്മദ് സഹീർ രജിസ്റ്റർ ചെയ്ത കേസ് ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടറായിരുന്ന ആർ. മധുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യുഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |