ഖാർകീവിൽ മരിച്ചത് കർണാടക സ്വദേശി മെഡി. വിദ്യാർത്ഥി
മോസ്കോ: യുക്രെയിനിലെ ഇന്ത്യക്കാരായ വിദ്യാർത്ഥികളെ മടക്കിക്കൊണ്ടുവരാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നതി
നിടെ ഖാർകീവ് നഗരത്തിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) കൊല്ലപ്പെട്ടത് രാജ്യത്തിന് അപ്രതീക്ഷിത നടുക്കവും തീരാനൊമ്പരവുമായി. ഖാർകീവ് മെഡി. സർവകലാശാലയിൽ നാലാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.
മിസൈലാക്രമണങ്ങളിൽ ഒൻപത് സിവിലിയന്മാർ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജനവാസകേന്ദ്രങ്ങളിൽ ഡസൻകണക്കിന് ഗ്രാഡ്, ക്രൂസ് മിസൈലുകളാണ് വർഷിച്ചത്.
രാവിലെ എട്ട് മണിയോടെ ഭക്ഷണം വാങ്ങാൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് നവീൻ ദുരന്തത്തിന് ഇരയായത്. കർണാടകയിലെ കാവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. ഇതേ ജില്ലക്കാരനായ മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.
ഖാർകീവ് ഗവർണറുടെ വസതിക്കു സമീപമാണ് താമസിച്ചിരുന്നത്. ഗവർണറുടെ വസതിക്കു നേരെ നടന്ന ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടതെന്ന് ഖാർകീവിലെ വിദ്യാർത്ഥികളുടെ ഏകോപനച്ചുമതലയുള്ള പൂജാ പ്രഹരാജ് പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയം ശ്രമം തുടങ്ങി. ഇന്നലെ വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിൽ ഇതിന് നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. നവീനിന്റെ പിതാവിനെ മോദി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.
ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ള, റഷ്യയുടെയും യുക്രെയിന്റെയും അംബാസഡർമാരെ വിളിച്ചുവരുത്തി ഇന്ത്യക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിതമാർഗം ഒരുക്കണമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സുഗമമാക്കണമെന്നും ആവശ്യപ്പെട്ടു. നവീനിന്റെ മൃതദേഹം എത്തിക്കാൻ യുക്രെയിൻ സ്ഥാനപതിയുടെ സഹായവും തേടി.
ഫോണിന്റെ ഉടമ
മരിച്ചെന്ന് മറുപടി
നവീനിന്റെ ഫോണിലേക്ക് ഇന്ത്യൻ ഉദ്യോഗസ്ഥ പൂജ വിളിച്ചപ്പോൾ യുക്രെയിൻ വനിതയാണ് സംസാരിച്ചത്. ഫോണിന്റെ ഉടമ മരിച്ചെന്നും മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോയെന്നും പറഞ്ഞു. മുറിയിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥി രാവിലെ എട്ടു മണിക്ക് നവീനോട് ഫോണിൽ സംസാരിച്ചിരുന്നു. നവീന്റെ കുടുംബത്തെ വ്യക്തിപരമായി പരിചയമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.മൃതദേഹം യുക്രെയിൻ അതിർത്തിയിൽ എത്തിക്കാൻ റെഡ്ക്രോസിന്റെ സഹായം തേടിയേക്കും.
കീവിലേക്ക് വൻ
സൈനിക വ്യൂഹം
തലസ്ഥാനമായ കീവിനെ ഉന്നംവച്ച് റഷ്യൻ സൈനിക വാഹനങ്ങളുടെ വലിയൊരു വ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. നൂറുകണക്കിന് ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളും ചരക്കുവാഹനങ്ങളും ഉൾപ്പെടുന്ന വ്യൂഹം 60 കിലോമീറ്റർ നീളത്തിലാണ് നീങ്ങുന്നത്. കീവിനും ഖാർകീവിനും ഇടയ്‌ക്കുള്ള ഓക്‌തിർക്ക നഗരത്തിലെ സൈനികത്താവളത്തിൽ എഴുപതോളം യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടു.
മരണം 350
14 കുട്ടികളുൾപ്പെടെ 350 നാട്ടുകാർ കൊല്ലപ്പെട്ടതായി യുക്രെയിൻ
ഇന്ത്യ ജീവകാരുണ്യ സഹായംഎത്തിക്കും
യു. എന്നിലെ 12 റഷ്യൻ പ്രതിനിധികളെ അമേരിക്കയിൽനിന്ന് പുറത്താക്കി.
മരിയുപോൾ നഗരം റഷ്യൻ സേന വളഞ്ഞു,ആക്രമണത്തിൽ വൻനാശം
ബർദ്യാൻസ് തുറമുഖ നഗരം റഷ്യൻ സേനയുടെ നിയന്ത്രണത്തിൽ
സാപ്പോറിഷ്യ ആണവനിലയത്തിന് ചുറ്റിലും റഷ്യൻ സേന
ക്രൈമിയയ്‌ക്കും മരിയുപോളിനും ഇടയിലുള്ള അസോറിയ കടൽത്തീരത്തെ 150 മൈൽ പ്രദേശം റഷ്യൻ നിയന്ത്രണത്തിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |