മൂന്നുപേർ അറസ്റ്റിൽ
കടത്തിയത് ആന്ധ്രയിൽ നിന്ന്
ചാലക്കുടി: വിനോദയാത്രയ്ക്കെന്ന വ്യാജേന ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് ആഡംബര കാറുകളിലെത്തിയ സംഘത്തിന്റെ പക്കൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 25കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര കണ്ണാറവീട്ടിൽ ലിഷൻ (35), പാവറട്ടി പെരുവല്ലൂർ അയിനിപ്പിള്ളി വീട്ടിൽ അനൂപ് (32), പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി തൈക്കാവിൽ വീട്ടിൽ നാസിം (32) എന്നിവരാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മൂവരും ക്രിമിനൽ കേസ് പ്രതികളും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്.
കേരള പൊലീസ് ആദ്യമായാണ് ഇത്ര വലിയ മയക്കുമരുന്ന് വേട്ട നടത്തുന്നത്.
ആന്ധ്രയിലെ പാഡേരുവിൽ നിന്ന് ലിഷാന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന മയക്കുമരുന്ന് എറണാകുളത്തെത്തിച്ച് മറ്റ് ഏജന്റുമാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം.
ആഡംബര കാറുകളിൽ വിനോദ യാത്രികർ എന്ന വ്യാജേനയായിരുന്നു യാത്ര. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുൺ, പ്രിൻസിപ്പൽ എസ്.ഐ ഷാജു എടത്താടൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത മുരിങ്ങൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് കുടുങ്ങിയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന ഓരോ കിലോവരുന്ന ലഹരിമരുന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു. 200 കിലോ കഞ്ചാവ് വാറ്റിയെടുക്കുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്.
ലഹരിക്കടത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ റേഞ്ച് ഐ.ജിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച സംഘം ഒരാഴ്ചയായി ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്നു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സി.എം. സുരേഷ് ബാബു , വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ രജീഷ്, മനുകൃഷ്ണൻ, സനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |