കൊച്ചി: ആയിരങ്ങൾക്ക് ആശങ്കയായ വടുതലയിലെ ബണ്ട് പൊളിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ. ബണ്ട് സംബന്ധിച്ച് ജലസേചന വകുപ്പിന്റെ കരട് റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് ലഭിച്ചാൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പി. രാജീവ് കേരളകൗമുദിയെ അറിയിച്ചു.
ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി ജില്ലയ്ക്ക് ലഭിച്ച തുക (ഏകദേശം 10കോടി) ബണ്ട് നീക്കാൻ മാത്രമായി ഉപയോഗിക്കാനാവൂമോയെന്ന് പരിശോധിക്കും. നാളുകളായി ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന പ്രശ്‌നം സജീവ ശ്രദ്ധയിൽ കൊണ്ടുവന്നത് പ്രദേശ വാസികളാണെന്നും വിഷയത്തിൽ സജീവമായി ഇടപെടുന്ന സംഘടനകളും അഭിനന്ദനമർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്കലും ചെളിയും കോൺക്രീറ്റ് അവശിഷ്ടങ്ങളും എങ്ങോട്ട് നീക്കുമെന്നതിൽ അടിയന്തര ആലോചനകൾ നടത്തും.
ദുരന്തനിവാരണ പദ്ധതിയിൽ
ഉൾപ്പെടുത്തൽ പരിശോധിക്കും
വടുതല ബണ്ട് പ്രശ്‌നം മന്ത്രി പി. രാജീവ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രത്യേക ഫണ്ട് അനുവദിക്കാനായില്ലെങ്കിലും ദുരന്തനിവാരണ ഫണ്ടിൽ പ്രത്യേകം ഉൾപ്പെടുത്താനാകുമോയെന്ന കാര്യം പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അലോചിക്കും.
കളക്ടർ വിശദമായ റിപ്പോർട്ട്
തേടിയിട്ടില്ലെന്ന് ജലസേചന വകുപ്പ്
കരട് റിപ്പോർട്ട് സമർപ്പിച്ച് ആഴ്ചകളായെങ്കിലും ഇതിനു ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ ആവശ്യപ്പെട്ടില്ലെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. കാരണം വ്യക്തമല്ല. സർക്കാർ അറിയിപ്പ് ലഭിക്കാഞ്ഞിട്ടാണോ വിശദ റിപ്പോർട്ട് നൽകാത്തതെന്ന് അറിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഉറപ്പുകളല്ല നടപടി
വേണമെന്ന് സ്വാസ്
മന്ത്രിമാരുടെ ഉറപ്പുകൾ നിരവധിതവണ ഉണ്ടായതാണെന്നും ഇനി വേണ്ടത് നടപടികളാണെന്ന് സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്). ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം അടിയന്തര പ്രാധന്യത്തോടെ ബണ്ട് നീക്കണമെന്ന് സ്വാസ് പ്രതിനിധി സന്തോഷ് ജേക്കബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |