ന്യൂഡൽഹി: യുക്രെയിൻ സൈന്യം ഇന്ത്യൻ വിദ്യാർത്ഥികളെ ബന്ദികളാക്കിയെന്ന റഷ്യയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. യുക്രെയിൻ സേന തങ്ങളുടെ നീക്കം തടയാൻ ബന്ദികളാക്കിയ ഇന്ത്യൻ വിദ്യാർത്ഥികളെ മറയാക്കുന്നുവെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചിരുന്നു.
എന്നാൽ ഇങ്ങനെയൊരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുക്രെയിൻ അധികൃതർ സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യുക്രെയിനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പോരാട്ടം ശക്തമായ ഖാർകീവിൽ നിന്നടക്കം ഇന്ത്യൻ വിദ്യാർത്ഥികളെ ട്രെയിനിൽ ഒഴിപ്പിക്കാൻ യുക്രെയിൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിലെത്തി. ഇവർക്ക് സുരക്ഷിത യാത്ര ഒരുക്കിയതിന് യുക്രെയിൻ അധികൃതരോട് നന്ദി പറയുന്നു. റൊമാനിയ, ഹംഗറി, പോളണ്ട്, മോൾഡോവ, സ്ളോവാക്യ തുടങ്ങിയ അയൽ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കുന്നുണ്ടെന്ന് ബാഗ്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |