കോഴിക്കോട്: അങ്കണവാടി ഹെൽപർ ചിത്രയ്ക്കും സഹോദരിയ്ക്കും തെല്ലൊന്നുമല്ല ആശ്വാസം. മരം വീണു തകർന്നടിഞ്ഞ ഇവരുടെ വീടിന്റെ സ്ഥാനത്ത് പുത്തൻവീട് ഒരുങ്ങി. നാട്ടുകാരും പൊലീസുകാരും മുൻകൈയെടുത്തുള്ള ഗൃഹപ്രവേശച്ചടങ്ങ് നാളെയാണ്.
കണ്ണാടിക്കൽ - പാറോപ്പടി റോഡിൽ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തായുള്ള സ്ഥലത്ത് ഏതാണ്ട് എട്ടു ലക്ഷം രൂപ ചെലവിൽ വീട് പൂർത്തിയാക്കുകയായിരുന്നു. ഡിവിഷൻ കൗൺസിലർ മുഖേന കോർപ്പറേഷന്റെ ലൈഫ് പദ്ധതിയിൽ നിന്നു നാലു ലക്ഷം അനുവദിച്ചു. എ.ആർ ക്യാമ്പിലെ പൊലീസുകാരുൾപ്പെടെ സുമനസ്സുകൾ തുണച്ചതോടെ ബാക്കി തുകയുമായി.
കഴിഞ്ഞ സെപ്തംബറിൽ കനത്ത കാറ്റിലും മഴയിലും മാലൂർകുന്ന് എ.ആർ.ക്യാമ്പ് വളപ്പിൽ നിന്ന് മരം കടപുഴകി വീണാണ് ചിത്രയുടെ കൊച്ചുവീട് ഏതാണ്ട് പൂർണമായും തകർന്നത്. ചിത്രയും ചേച്ചിയും രാവിലെ ഉണർന്നെഴുന്നേറ്റതിനു തൊട്ടുപിറകെയായിരുന്നു സംഭവം. ഓട് വീണ് തലയ്ക്ക് നിസ്സാര പരിക്കേറ്റുവെന്നതു ഒഴിച്ചാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു ഇരുവരും. കിടപ്പുമുറിയിലെ കട്ടിലടക്കം തകർന്നുതരിപ്പണമായിരുന്നു.
വീട് നഷ്ടപ്പെട്ട അവിവാഹിതയായ ചിത്രയുടെയും സഹോദരിയുടെയും ദുരവസ്ഥ കണ്ടറിഞ്ഞ് എ.ആർ.ക്യാമ്പിലെ പൊലീസുകാരും നാട്ടുകാരുമെല്ലാം കൈകോർത്തതോടെ വൈകാതെ പുതിയ വീട് ഉയരുകയായിരുന്നു. നിർമ്മാണജോലികളിൽ കൂടുതലും ശ്രമദാനമായപ്പോൾ കുലിച്ചെലവ് കാര്യമായി കുറയ്ക്കാൻ കഴിഞ്ഞു. മിക്ക ദിവസങ്ങളിലും ഒപ്പം കൂടാൻ പൊലീസുകാരുമെത്തി.
ഗൃഹപ്രവേശച്ചടങ്ങിന് ആളുകളെ ക്ഷണിക്കുന്നതും ഉത്സാഹികളായ നാട്ടുകാർ തന്നെ. ഈ ഒത്തുകൂടലിന് പിന്നിൽ ഒരു ഉദ്ദേശ്യം കൂടിയുണ്ട് ഇവർക്ക്. ബാങ്കിലും കുടുംബശ്രീയിലുമായി സഹോദരിമാർക്ക് കുറച്ചു കടബാദ്ധ്യതയുണ്ട്. അതു ആവുംവേഗം വീട്ടാനുള്ള വക കണ്ടെത്താനും ഈ ഒത്തുകൂടലിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |