മോസ്കോ : ഉക്രെയ്നുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ ആഗോള സ്‌പോർട്‌സ് ബ്രാൻഡായ അഡിഡാസ് റഷ്യൻ ഫുട്‌ബാൾ ഫെഡറേഷനുമായുള്ള കരാർ റദ്ദാക്കി. അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഫുട്‌ബാൾ സംഘടനയായ യുവേഫയും റഷ്യൻ ദേശീയ ടീമിനും കളബുകൾക്കും ലോകകപ്പിൽ ഉൾപ്പടെ വിലക്കേർപ്പെടുത്തിയിതിന് പിന്നാലെയാണ് അഡിഡാസിന്റെ തീരുമാനം.
കായികരംഗത്ത് റഷ്യ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അടുത്ത മാസം നടക്കേണ്ട ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളിൽ നിന്ന് റഷ്യക്ക് വിട്ടുനിൽക്കേണ്ടിവരും. അതോടെ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ റൗണ്ടും നഷ്ടമാവും. ഇംഗ്ളണ്ടിൽ നടക്കാനിരിക്കുന്ന യൂറോ 2022 ചാമ്പ്യൻഷിപ്പിൽ റഷ്യൻ വനിതാടീമിനും പങ്കെടുക്കാനാവില്ല. യൂറോപ്പാ ലീഗിൽ നിന്ന് സ്പാർട്ടക് മോസ്‌കോയും പുറത്താവും. അതോടെ ആർ.ബി. ലെയ്പ്‌സിഗ് ക്വാർട്ടറിലെത്തും. റഷ്യൻ ഊർജഭീമന്മാരായ ഗാസ്‌പ്രോമുമായുള്ള സ്‌പോൺസർഷിപ്പ് കരാർ യുവേഫ അവസാനിപ്പിച്ചിട്ടുണ്ട്.T
റഷ്യയിലും ബെലാറുസിലും നടത്താനിരിക്കുന്ന എല്ലാ മത്സരങ്ങളും റദ്ദാക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയോ വേണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റഷ്യ ഒളിമ്പിക് ചട്ടം ലംഘിച്ചെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
റഷ്യ, ബെലാറുസ് താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും രാജ്യങ്ങൾക്ക് ഐ.ഒ.സി. നിർദേശം നൽകി. റഷ്യ എന്ന ബാനറിന് കീഴിൽ എവിടെയും മത്സരിക്കാൻ താരങ്ങളെ അനുവദിക്കില്ല. റഷ്യയിൽ നടക്കാനിരുന്ന ലോക വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ വേദിമാറ്റി. റഷ്യയിലും ബെലാറുസിലും നടത്താനിരുന്ന എല്ലാ ടൂർണമെന്റുകളും റദ്ദാക്കിയതായി ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.
ഉക്രെയ്‌ന് ഐക്യദാർഡ്യവുമായി റഷ്യൻ ക്ളബിന്റെ കോച്ച് സ്ഥാനമൊഴിഞ്ഞു മോസ്‌കോ: യുക്രയ്‌ന്‍ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് റഷ്യൻ ഫുട്‌ബാൾ ക്ലബ്ബ് ലോക്കോമോട്ടിവ് മോസ്‌കോയുടെ ജർമൻ പരിശീലകൻ മാർക്കസ് ജിസ്‌ഡോൾ സ്ഥാനം രാജിവെച്ചു. എന്നാൽ ജിസ്‌ഡോളിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |