കിഴക്കൻ മേഖലയിൽ ബസ്
ന്യൂഡൽഹി: യുക്രെയിനിന്റെ വിവിധ മേഖലകളിലായി വിദ്യാർത്ഥികൾ അടക്കം 3000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കിഴക്കൻ മേഖലകളിൽ നിന്ന് ബസുകളിൽ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒാപ്പറേഷൻ ഗംഗയിലൂടെ അവസാന ആളിനെയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സുരക്ഷാ അവലോകനം വിളിച്ചിരുന്നു.
20,000ത്തോളം ഇന്ത്യക്കാർ യുക്രെയിനിൽ നിന്ന് ഇതിനകം പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഇനിയും ആളുകൾ പലയിടത്തും കുടുങ്ങിക്കിടക്കുന്നു. കിഴക്കൻ മേഖലയിലെ ഖാർക്കീവ്, പിസോച്ചിൻ മേഖലകളിലാണ് രക്ഷാദൗത്യം കൂടുതലും കേന്ദ്രീകരിക്കുന്നത്. അവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ അഞ്ച് ബസുകൾ ഏർപ്പെടുത്തി. കൂടുതൽ ബസുകൾ വരും. ട്രെയിൻ സൗകര്യം ഏർപ്പെടുത്താൻ യുക്രെയിൻ അധികൃതരോട് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഉറപ്പു ലഭിച്ചിട്ടില്ല. പിസോച്ചിനിൽ 1000ത്തോളം ആളുകളും സുമിയിൽ 700ൽ കൂടുതൽ പേരും കുടുങ്ങിക്കിടക്കുന്നുണ്ട്. സുമിയിലെ രക്ഷാദൗത്യം വെല്ലുവിളിയാണെന്നും ബാഗ്‌ചി പറഞ്ഞു. പ്രാദേശിക തലത്തിലെങ്കിലും വെടിനിറുത്തൽ നിലവിൽ വരുന്നതു വരെ രക്ഷാദൗത്യം എളുപ്പമല്ല.
വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ വരെ വ്യോമസേനയുടെ അടക്കം 16 വിമാനങ്ങളിലായി 3500ഒാളം ഇന്ത്യക്കാർ തിരിച്ചെത്തി. ബംഗ്ളാദേശ്, നേപ്പാൾ സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് അവരുടെ പൗരൻമാരെയും രക്ഷപ്പെടുത്തുന്നു. വ്യോമസേനയുടെ മൂന്ന് സി-17 ഗ്ളോബ്‌മാസ്റ്റർ വിമാനങ്ങളിലായി 630പേർ ഡൽഹിക്കു സമീപമുള്ള ഹിൻഡൻ വ്യോമതാവളത്തിൽ ഇറങ്ങി.
റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ഫലമായി യുക്രെയിനിന്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയവരെ റഷ്യൻ അതിർത്തി വഴി രക്ഷിക്കാൻ വഴിയൊരുങ്ങുന്നു. ഇന്ത്യക്കാർ അടക്കം ഖാർക്കിവിലും സുമിയിലും മറ്റും കുടുങ്ങിയവരെ റഷ്യയുടെ ബെൽഗോറോഡ് മേഖല വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇതിനായി 130 ബസുകൾ തയ്യാറാക്കിയതായി റഷ്യൻ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്റർ മേധാവി കേണൽ ജനറൽ മിഖായിൽ മിസിൻറ്സേവ് പറഞ്ഞു. റഷ്യൻ അനുമതി ലഭിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന റഷ്യൻ നിർമ്മിതമായ ഇല്ല്യൂഷിൻ -76 യാത്രാ വിമാനങ്ങൾ ഒരുക്കി നിറുത്തിയിട്ടുണ്ട്. . നിലവിൽ സേന യുക്രെയിൻ ഒാപ്പറേഷന് ഉപയോഗിക്കുന്നത് യു.എസ് നിർമ്മിത സി-17 വിമാനങ്ങളാണ്. ഇവ റഷ്യയിലേക്ക് കൊണ്ടുപോകേണ്ടെന്നാണ് സേനയുടെ തീരുമാനം.
റൊമാനിയയിൽ ഹോട്ട്‌ലൈൻ നമ്പർ
യുക്രെയിനിൽ നിന്നെത്തുന്നവരെ സഹായിക്കാൻ +40 72596497 എന്ന നമ്പറിലേക്ക് വിളിക്കാമെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |