കീവ് : യുക്രെയിനിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന തങ്ങളുടെ ആവശ്യം തള്ളിയ നാറ്റോയ്ക്കെതിരെ വിമർശനവുമായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിന് നേരെ ബോംബാക്രമണങ്ങൾ തുടരാൻ റഷ്യയ്ക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ പച്ചക്കൊടി വീശുകയാണെന്ന് സെലെൻസ്കി ആരോപിച്ചു. നാറ്റോയുടേത് വളരെ ദുർബലവും ആശയകുഴപ്പമുണ്ടാക്കുന്നതുമായ യോഗമായിരുന്നു. യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പ്രഥമ പരിഗണന നൽകണമെന്ന ചിന്ത ആർക്കും ഉണ്ടായില്ല - വെള്ളിയാഴ്ച ബ്രസൽസിൽ ചേർന്ന നാറ്റോ യോഗത്തെ ചൂണ്ടിക്കാട്ടി സെലെൻസ്കി പറഞ്ഞു. യുക്രെയിനിലെ മരണങ്ങളുടെയും നാശത്തിന്റെയും ഉത്തരവാദി ഇനി നാറ്റോ ആയിരിക്കുമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. ഈ യോഗത്തിലാണ് വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന യുക്രെയിന്റെ ആവശ്യം നാറ്റോ തള്ളിയത്.
അത്തരമൊരു പ്രഖ്യാപനമുണ്ടായാൽ അത് റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് കാരണമാകുമെന്നും തങ്ങൾ യുദ്ധത്തിന്റെ ഭാഗമല്ലെന്നും നാറ്റോ വ്യക്തമാക്കി. യുദ്ധം യുക്രെയിന് പുറത്തേക്ക് തടയുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൽട്ടൻബർഗ് പറഞ്ഞു.
നാറ്റോ വ്യോമനിരോധ മേഖല പ്രഖ്യാപിച്ചാൽ യുക്രെയിന്റെ വ്യോമാതിർത്തി കടക്കുന്ന റഷ്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്ത്തേണ്ടി വരും. ഇങ്ങനെ സംഭവിച്ചാൽ റഷ്യയുടെ ഭാഗത്ത് നിന്ന് നാറ്റോ സേനയ്ക്കെതിരെ കനത്ത തിരിച്ചടിയുണ്ടാവുകയും അത് ആണവായുധങ്ങൾ ഉൾപ്പെടെ അണിനിരക്കുന്ന മാരക യുദ്ധത്തിലേക്ക് കലാശിക്കുകയും ചെയ്തേക്കാം.
കീവിലുണ്ടെന്ന് സെലെൻസ്കി
താൻ യുക്രെയിൻ വിട്ട് പോളണ്ടിലേക്ക് കടന്നെന്ന റഷ്യൻ ആരോപണത്തിന് സെലെൻസ്കി മറുപടിയും നൽകി. കീവിലെ തന്റെ ഓഫീസിൽ നിന്നുള്ള വീഡിയോ സെലെൻസ്കി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു. ഞാൻ കീവിലുണ്ട്. ജോലി ചെയ്യുകയാണ്. ആരും രക്ഷപ്പെട്ടിട്ടില്ല " സെലെൻസ്കി വീഡിയോയ്ക്കൊപ്പം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |