ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ,
രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യൻ ആധിപത്യം. ഇന്നലെ രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 574/8 എന്ന കൂറ്റൻ സ്കോറിൽ ഡിക്ലയർ ചെയ്തുി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്ക സ്റ്റമ്പെടുക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ്. 6 വിക്കറ്റ് കൈനേക്കയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 466 റൺസ് പിന്നിലാണവർ. പതും നിസ്സങ്കയും (26), ചരിത അസലങ്കയുമാണ് (1) ക്രിസീലുള്ളത്. ക്യാപ്ടൻ ധിമുക്ത് കരുണാരത്നെ (28), ലഹിരു തിരിമനെ (17), എയ്ഞ്ചലോ മാത്യൂസ് (26), ധനഞ്ജയ ഡിസിൽവ (1) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. അശ്വിൻ രണ്ടും ജഡേജ, ബുംറ എന്നിവർ ഓരോവിക്കറ്റ് വീതവും നേടി. ലങ്കയുടെ നാല് വിക്കറ്റും എൽബിയാണ്.
ക്ലാസിക്ക് ജഡേജ
രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സായിരുന്നു ഇന്നലത്തെ സെൻസേഷൻ. 2008ൽ രാജസ്ഥാൻ റോയൽസിലൂടെ ഷേയ്ൻ വാൺ കൈപിടിച്ചു കൊണ്ടു വന്ന പ്രതിഭതന്നെയായിരുന്നു ജഡേജ. ബാളും കൊണ്ടും ബാറ്റുകൊണ്ടും മിന്നലാട്ടം നടത്താൻ കഴിവുള്ള 19 വയസുകാരനെ റോക്ക് സ്റ്റാറെന്നാണ് വാൺ വിളിച്ചിരുന്നത്. ശരാശരിക്കാരുടെ സംഘമായ രാജസ്ഥാൻ വാണിന്റെ നേതൃത്വത്തിൽ പ്രഥമ ഐ.പി.എൽ കിരീടം നേടുമ്പോൾ ജഡേജയും ചെറുതല്ലാത്ത സംഭാവന നൽകി. വാണിന്റെ അപ്രതീക്ഷിത മരണത്തിന്റെ തൊട്ടടുത്ത ദിവസം മൊഹാലിയിൽ ജഡേജ നടത്തിയ അവിസ്മരണീയ പ്രകടനം ആ ഇതിഹാസത്തിനുള്ള ശ്രദ്ധാഞ്ജലിയായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയത്. 165 പന്തിൽ സെഞ്ച്വറി തികച്ച ജഡേജ 228 പന്ത് നേരിട്ട് 17 ഫോറും 3 സിക്സും ഉൾപ്പെടെ 175 റൺസുമായി പുറത്താകാതെ നിന്നു.
രാവിലെ 357/6 എന്ന നിലയിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ജഡേജയും അശ്വിനും (61) പ്രശ്നമില്ലാതെ സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. ഇരുവരും ഏഴാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ സ്കോർ 462ൽ വച്ച് അശ്വിനെ പുറത്താക്കി ലക്‌മൽ കൂട്ടുകെട്ട് പൊളിച്ചു. പകരമെത്തിയ ജയന്ത് യാദവ് (2) വന്നപോലെ മടങ്ങി. ഇതിനിടെ സെഞ്ച്വറി പൂർത്തിയാക്കിയ ജഡേജ ഷമിയെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ അതിവേഗമുയർത്തി. ഒൻപതാം വിക്കറ്റിൽ 94 പന്തിൽ 103 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |