കണ്ണൂർ: താൻ താമസിക്കുന്നത് കുന്നിൻമുകളിലാണെങ്കിലും ലൈഫ് പദ്ധതിയിൽ വീട് നൽകാൻ റോഡരികിലെ ഏറെ വിലകിട്ടുന്ന മുപ്പത് സെന്റ് ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി വിട്ടുനൽകാൻ പെരിങ്ങോത്തെ കെ.വി മാധവൻ എന്ന കർഷകന് ഒരു മടിയുമുണ്ടായില്ല.. ലൈഫ് ഭവന പദ്ധതിയുടെ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ അറുപത്തിയൊന്നുകാരന്റെ ഭൂദാനം.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന നവകേരളം തദ്ദേശകം 2022 അവലോകന യോഗത്തിൽ മന്ത്രി എം.വി ഗോവിന്ദൻ അനുമതിപത്രം ഏറ്റുവാങ്ങി. കെ.വി മാധവനെയും മകൾ ദിവ്യയെയും മന്ത്രി പൊന്നാടയണിയിച്ചു.
ലൈഫ് പദ്ധതിയിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാനുണ്ടോ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട മകൾ ദിവ്യയാണ് അച്ഛനോട് വിവരം പറഞ്ഞത്. പത്തു സെന്റ് കൊടുത്താലോ എന്നു ചോദിച്ചപ്പോൾ 30 സെന്റ് കൊടുക്കാമെന്ന് സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു മാധവൻ. പഞ്ചായത്ത് റോഡിനടുത്തുള്ള ഭൂമിയാണ് ഇദ്ദേഹം വിട്ടുനൽകിയത്.
സ്വന്തമായി രണ്ടേക്കർ ഭൂമിയിൽ കൃഷി ചെയ്താണ് ഇദ്ദേഹത്തിന്റെ ഉപജീവനം.നേരത്തെ കൂലിപ്പണിക്ക് പോകുമായിരുന്നു . കഴിഞ്ഞ പ്രളയകാലത്ത് വീടും കൃഷിയും നശിച്ചു. ഒരു വർഷക്കാലം വാടക വീട്ടിൽ താമസിച്ചു. ഇപ്പോൾ വീട് വൃത്തിയാക്കി മാധവനും ഭാര്യ ദാക്ഷായണിയും അവിടെ താമസിക്കുന്നു. മകൻ ദിലീപ് ഗൾഫിലാണ്. മകൾ കണ്ണപുരത്താണ് താമസം.
അടയ്ക്കയും റബ്ബറുമാണ് കൃഷി. വലിയ പ്രതിസന്ധിയുണ്ട്. ജീവിക്കാനുള്ളത് കഷ്ടി കിട്ടും. കൂടുതൽ സൗകര്യമുള്ള വേറൊരിടത്തേക്ക് മാറിത്താമസിക്കാൻ മകൻ പറയുന്നുണ്ട്- മാധവൻ പറയുന്നു. ജില്ലയിൽ നടത്തിയ അതിദാരിദ്ര്യ സർവെ ഡോക്യുമെന്റേഷൻ പ്രകാശനവും മന്ത്രി നിർവഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എക്‌സിക്യൂട്ടീവ് അംഗം പി. മുകുന്ദൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.പി ഷാജിർ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |