കണ്ണൂർ: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനം തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുകൾ ഉപയോഗിച്ചു പയ്യന്നൂർ ട്രഷറിയിൽ നിന്നും മറ്റൊരാളുടെ പേരിലുള്ള പെൻഷൻ തുക തട്ടിയെടുത്ത കേസിൽ മൂന്നംഗ കവർച്ചാക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചിറ്റാരിക്കൽ വെസ്റ്റ് എളേരിയിലെ പൊൻമാലക്കുന്നേൽ ഷൈജു ജോസഫിനെയാ (30)ണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവും ഇന്നലെ അറസ്റ്റു ചെയ്തത്. ഇയാൾ നേരത്തെ മൊബൈൽ, റബ്ബർ ഷീറ്റു മോഷണകേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ ഈ കേസിൽ അറസ്റ്റിലായ കയ്യൂർ സ്വദേശി അഖിൽ (33), കൂട്ടുപ്രതി കണ്ണൂർ സിറ്റി സ്വദേശി ഖാലിദ്(38) എന്നിവർ റിമാൻഡിലായിട്ടുണ്ട്. മോഷ്ടിച്ച തുകയിൽ നിന്നും അയ്യായിരം രൂപയാണ് അഖിലിനും ഖാലിദിനും ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലർച്ചെ എറണാകുളത്തേക്ക് പോവാനായി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇരിക്കൂർ സ്വദേശി റംഷാദിന്റെ ചെക്ക് ലീഫാണ് ഇവർ വാഹനം തകർത്ത് തട്ടിയെടുത്തത്. പരേതനായ പിതാവിന്റെ പേരിൽ റംഷാദിന്റെ ഉമ്മ ഒപ്പിട്ടു നൽകിയ ചെക്ക് ലീഫ് ഉപയോഗിച്ചു പ്രതികൾ പെൻഷൻ തുകയായ 19,000രൂപ പിൻവലിക്കുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |