ന്യൂഡൽഹി: ചിലരുടെ വീട്ടുകാര്യമായി മാറിയതാണ് കോൺഗ്രസിന്റെ അധഃപതനത്തിന് കാരണമെന്നും ഉൾപാർട്ടി ജനാധിപത്യം കൊണ്ടുവന്ന് പാർട്ടി എല്ലാവരുടേതുമായി മാറിയാലേ പരിഹാരമുള്ളൂവെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ പറഞ്ഞു. സ്വയം പരിശോധനയ്‌ക്കുള്ള ചിന്തൻ ശിബിരം സംഘടിപ്പിക്കാൻ എട്ടുവർഷമെടുത്തുവെന്നത് തകർച്ചയുടെ ആഴം തെളിയിക്കുന്നുവെന്നും നേതൃത്വത്തെ വിമർശിക്കുന്ന ജി 23 കൂട്ടായ്മയിലെ അംഗമായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസ് നിലനില്ക്കില്ലെന്നാണ് ചിലരുടെ വിചാരം. പാർട്ടിയെ ശക്തിപ്പെടുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടക്കാത്തത് അതുകൊണ്ടാണ്. പ്രവർത്തക സമിതി നോമിനികളായ നേതാക്കളുടെ അഭിപ്രായങ്ങൾ മാത്രമാണ് നേതൃത്വം കേൾക്കുന്നത്. പുറത്തുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ല. അവർക്ക് കോൺഗ്രസ് വീട്ടുകാര്യം മാത്രമാണ്. എല്ലാവരുടേതുമായ കോൺഗ്രസിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബി.ജെ.പിയെ എതിർക്കുന്ന എല്ലാ പാർട്ടികളെയും അതിലേക്ക് കൊണ്ടുവരണം. പ്രതിപക്ഷത്തുള്ള മമതാ ബാനർജിയും ശരദ്പവാറും കോൺഗ്രസ് വിട്ട് പോയവരാണ്. കൂട്ടായ്മയിലൂടെ നിലനിൽക്കുന്ന ചിന്താധാരയാണ് കോൺഗ്രസിന്റെ ശക്തി.
2014ന് ശേഷം 177 എം.പിമാരും എം.എൽ.എമാരുമാണ് കോൺഗ്രസ് വിട്ടു പോയത്. മറ്റൊരു പാർട്ടിക്കും ഇത്തരമൊരു ശോഷണമില്ല. ജനങ്ങളിലേക്ക് എത്താൻ കഴിയാത്തതുകൊണ്ടാണ് യു.പിയിൽ പാർട്ടിയുടെ വോട്ട് സമ്പാദ്യം 2.33ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ എട്ടുവർഷമായി പാർട്ടിക്ക് സംഭവിച്ച അധ:പതത്തിന്റെ തോത് മനസിലാക്കാൻ കഴിയാതെ വെള്ളരിക്കാപട്ടണത്തിൽ താമസിക്കുന്നവരാണ് ഇപ്പോൾ ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നത്.
രാഹുൽ ഗാന്ധി പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റി ചരൺജിത് സിംഗ് ഛന്നിയെ നിയോഗിച്ചത് ഏത് പദവി ഉപയോഗിച്ചാണ്. അദ്ദേഹമാണ് നിർണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത്. അപ്പോൾ അദ്ദേഹത്തോട് നേതൃത്വം ഏറ്റെടുക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല.
കോൺഗ്രസിനെ നയിക്കാൻ അനുഭവ സമ്പത്തും സംഘാടന മികവുമുള്ളവരും യുവാക്കളും വരണം. പി.സി.സി, ഡി.സി.സി പുനസംഘടന അടക്കം എല്ലാം കേന്ദ്രത്തിൽ നിന്ന് നിശ്ചയിക്കുന്ന രീതി മാറണം.
എല്ലാവർക്കും എല്ലായ്പ്പോഴും ഒരേ പദവിയിൽ തുടരാനാകില്ല. ക്രിക്കറ്റിൽ ഗവാസ്കറും സച്ചിൻ ടെണ്ടുൽക്കറുമൊക്കെ വിരമിച്ചതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ചിലരൊക്കെ മാറേണ്ടത് അനിവാര്യമാണ്.
-കപിൽ സിബൽ
ജി 23 യോഗം ഇന്ന്
ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ജി 23 നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |