കൊച്ചി: എല്ലാം കൈവിട്ടുപോയിടത്തുനിന്ന് തിരിച്ചുവരിക. പിന്നെ കരുത്തുകാട്ടി അമ്പരപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് ഒടുവിൽ ക്രിക്കറ്റ് പ്രേമികളെയാകെ ഞെട്ടിച്ചത് തന്റെ വിരമിക്കൽ പ്രഖ്യാപനത്തിലൂടെയായിരുന്നു. എന്നാൽ, കളി പൂർണമായും നിറുത്തിയിട്ടില്ലെന്നും തിരിച്ചുവരുമെന്നും തുറന്നുപറഞ്ഞു ഇന്നലെ താരം.
കൊച്ചി ലുലുമാളിന്റെ ഒമ്പതാം വാർഷാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് ശ്രീ മനസുതുറന്നത്.'' ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്. കളി ഇനിയും ബാക്കിയുണ്ട് കേട്ടോ..'' വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ശ്രീശാന്ത് വികാരധീനായി. തിരിച്ചുവരവിന് സൂചന നൽകിയ താരത്തിന്റെ വാക്കുകൾ വൻകരഘോഷത്തോടെയാണ് മാളിൽ തടിച്ചുകൂടിയവർ സ്വീകരിച്ചത്. തന്റെ ഭാഗ്യ നമ്പർ ഒൻപതാണെന്നും ലുലുമാളിന്റെ ഒൻപതാം വാർഷികത്തിൽ അതിഥിയായി എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീ പറഞ്ഞു. ചടങ്ങിൽ ശ്രീശാന്തിനെ ആദരിച്ചു. നടി മഞ്ജു വാര്യരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞയാഴ്ചയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനായതിൽ അഭിമാനമുണ്ടെന്നും വിഷമത്തോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്നുമായിരുന്നു ട്വീറ്റ്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന് വേണ്ടിയാണ് അവസാനമായി ശ്രീശാന്ത് കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |