ന്യൂഡൽഹി: പാർട്ടിയിലെ തിരുത്തൽവാദികളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ജി 23 ഗ്രൂപ്പിന്റെ പ്രമുഖനും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ ജൻപഥിലെ പത്താം നമ്പർ വസതിയിലായിരുന്നു കൂടിക്കാഴ്ച.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുകളിൽ നിന്ന് താഴോട്ട് അഴിച്ചുപണി നടത്തണമെന്നതടക്കമുള്ള ജി 23 നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന സൂചനയാണ് ഹൈക്കമാൻഡ് നൽകുന്നത്.
വിമർശനം ശക്തമാക്കിയ നേതാക്കളുമായി ചർച്ച നടത്തുമെന്നും അവരുടെ ചർച്ചകളിലെ വിശദാംശങ്ങൾ അറിയിക്കണമെന്നും ഗുലാം നബിയുമായി രണ്ടു തവണ നടത്തിയ ഫോൺ സംഭാഷണത്തിൽ സോണിയ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർ ചർച്ചകൾ നടത്തിയ ജി 23 വിഭാഗത്തിന്റെ പ്രതിനിധിയായ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദർ ഹൂഡ വ്യാഴാഴ്ച രാഹുൽ ഗാന്ധിയെ കണ്ട് തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് രാഹുൽ ഉറപ്പു നൽകിയതായി സൂചനയുണ്ട്. അക്കാര്യങ്ങൾ ഗുലാം നബിയുടെ വസതിയിൽ ചേർന്ന ജി 23 യോഗം വീണ്ടും ചർച്ച ചെയ്‌തു. തുടർന്നാണ് ഇന്നലെ ഗുലാം നബിയും സോണിയയും കൂടിക്കാഴ്ച നടത്തിയത്. ഗുലാംനബി, രാഹുലുമായും കൂടിക്കാഴ്ച നടത്തും.
ശുഭാപ്തി വിശ്വാസമുണ്ട്
സോണിയയുമായുള്ള ചർച്ച ശുഭാപ്‌തി വിശ്വാസം നൽകുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാൻ പ്രവർത്തക സമിതി ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഞങ്ങളുടെ ചില നിർദ്ദേശങ്ങൾ പങ്കുവയ്‌ക്കാനാണ് കൂടിക്കാഴ്ച നടത്തിയത്. വരും തിരഞ്ഞെടുപ്പുകളിൽ എതിരാളികളെ തോൽപ്പിക്കാൻ തക്കവിധം ശക്തമായി പോരാടാനുറച്ചിരിക്കുകയാണ് പാർട്ടി. സോണിയയുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി വിശ്വാസം രേഖപ്പെടുത്തിയതാണെന്നും ഗുലാം നബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |