മലപ്പുറം: ഗ്രാമപ്രദേശങ്ങളിലെ യാത്രാദുരിതം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതി ജില്ലയിൽ നടപ്പാക്കാൻ കടമ്പകളേറെ. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ ജില്ലയിൽ ആറ് ബസുകൾ ഓടിക്കാനായിരുന്നു കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിലൂടെ ബസ് ഓടിക്കും. ഇന്ധന ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. എന്നാൽ പദ്ധതി സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല.
കൊവിഡിന് പിന്നാലെ ജില്ലയിലെ ഉൾപ്രദേശങ്ങളിലൂടെ സ്വകാര്യ ബസുകൾ നടത്തിയിരുന്ന സർവീസുകൾ നല്ലൊരു പങ്കും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ കെ.എസ്.ആർ.ടി.സിയും ഇത്തരം റൂട്ടുകളിൽ സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ധന ചെലവ് പോലും ലഭിക്കാത്തതിനെ തുടർന്ന് സർവീസുകൾ അവസാനിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരമെന്ന നിലയിലാണ് കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി പദ്ധതിയുമായി രംഗത്തുവന്നത്. എന്നാൽ ഇന്ധന ചെലന് വഹിക്കണമെന്ന നിർദ്ദേശത്തോട് തദ്ദേശ സ്ഥാപനങ്ങൾ അത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ല. ടിക്കറ്റ് വരുമാനം കെ.എസ്.ആർ.ടി.സി എടുക്കുകയും ഇന്ധന ചെലവ് വഹിക്കണമെന്നും പറയുന്നത് അംഗീകരിക്കാനാവില്ല എന്നതാണ് പല തദ്ദേശ സ്ഥാപനങ്ങളുടെയും നിലപാട്. ഇന്ധന ചെലവ് വലിയ ബാദ്ധ്യത ആവുമെന്നതാണ് ഭരണസമിതികളുടെ ആശങ്ക.
വ്യക്തമാവണം ഉത്തരവ്
ഗ്രാമവണ്ടി പദ്ധതിയിലെ സഹകരണം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ യാതൊരു ഉത്തരവും ലഭിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. വൈകാതെ ഉത്തരവ് ഇറങ്ങുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. ഇന്ധന ചെലവ് വഹിക്കാൻ ഉത്തരവ് അനിവാര്യമാണെന്ന് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നു. ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളിലൂടെ കടന്നുപോവുമ്പോൾ ഇന്ധന ചെലവ് ഏത് വിധത്തിൽ വഹിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ സർക്കാരിൻ നിന്ന് ലഭിക്കേണ്ടതുണ്ട്. സ്‌പോൺസർമാരെ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവ് ലാഭിക്കാനുള്ള വഴികളും അന്വേഷിക്കുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ പതിക്കാൻ അവസരമൊരുക്കിയാവും ഇത്.
ആറ് ഗ്രാമവണ്ടികളുടെ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലെ പങ്കാളിത്തം സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ ഇതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.
- മുഹമ്മദ് അബ്ദുൽ നാസർ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |