കൊച്ചി: സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ സഹായത്തോടെ നടൻ ദിലീപ് ഫോണിൽ നിന്ന് നീക്കിയ കോൾ വിശദാംശങ്ങളിൽ നാലെണ്ണം വിദേശത്തേക്ക് പോയവയെന്ന് അന്വേഷണ സംഘം കണ്ടെത്തി. 12 കോളുകളിൽ ആറെണ്ണമാണ് ക്രൈംബ്രാഞ്ചിന്റെ സംശയമുനയിലുള്ളത്.
കോൾ സ്വീകരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് വരും ദിവസം മൊഴിയെടുക്കും. ഒരു ഫോൺ കോൾ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റേതാണ്. കൊച്ചിയിലെ രണ്ട് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് നീക്കം ചെയ്ത ഡാറ്റകൾ കേസിലെ സുപ്രധാന വിവരങ്ങളായിരിക്കുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. നിസ്സാര വിവരങ്ങൾ നീക്കം ചെയ്യുന്നതിന് വൻതുക മുടക്കി ഹോട്ടലിൽ മുറിയെടുക്കേണ്ട കാര്യമില്ല. ദിലീപിന്റെ രണ്ട് ഐ ഫോണുകൾ സായ് ശങ്കറിന്റെ ലാപ്ടോപ്പിൽ ഘടിപ്പിച്ചാണ് വിവരങ്ങൾ നീക്കിയത്. ഭാര്യ എസയുടെ ഐ.ഡി ഉപയോഗിച്ചാണ് ഐമാക് ലാപ്പിൽ ലോഗിൻ ചെയ്തിട്ടുള്ളത്.
ഉച്ചയൂണ് -
1700 രൂപ
കൊച്ചി കായലിനോട് ചേർന്നുള്ള ആഡംബര ഹോട്ടൽ, എറണാകുളം നഗരത്തിലെ മുന്തിയ ഹോട്ടൽ എന്നിവിടങ്ങളിലാണ് സായ് മുറിയെടുത്തത്. 12,500 രൂപയായിരുന്നു ദിവസ വാടക. ഉച്ചഭക്ഷണത്തിന് മാത്രം 1700 രൂപ മുടക്കി. ഇയാൾ അടുത്തിടെ നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് വരുകയാണ്.
കൊവിഡ് ലക്ഷണങ്ങളുള്ളതിനാൽ ഹാജരാകാൻ 10 ദിവസം സാവകാശം ചോദിച്ച് ഇ-മെയിൽ സന്ദേശം കൈമാറിയതിന് പിന്നാലെ ഒളിവിൽപ്പോയ സായ് ശങ്കറിനെ കണ്ടെത്താനായിട്ടില്ല. അന്വേഷണോദ്യോഗസ്ഥനെ തോക്കുമായി ഇയാൾ പിന്തുടർന്നതും കോഴിക്കോട് സ്വദേശിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതും ഉൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം ആരംഭിച്ചു.
വിവാദ ദൃശ്യം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കൈമാറിയ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ, ട്രാവൽസ് ഉടമയുമായ ശരത്ത് ജി. നായരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വധഗൂഢാലോചന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ഇയാൾക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |