കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായിരുന്ന ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകളിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷകൾ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനുളള ഉത്തരവിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയാണെന്നും കേസിലെ പ്രതികൾ സി.പി.എം പ്രവർത്തകരായതിനാൽ ജാമ്യാപേക്ഷയിൽ നീതിയുക്തമായ നടപടി ഉണ്ടാകില്ലെന്നുമാരോപിച്ച് കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവ് കുഞ്ഞാരു നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് രാഷ്ട്രീയപ്പാർട്ടിയുമായുള്ള അടുപ്പം വ്യക്തമാക്കാൻ ചില ഫേസ് ബുക്ക് പോസ്റ്റുകൾ ഹർജിക്കാരന്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. ഇതു പരിശോധിച്ച സിംഗിൾബെഞ്ച് പ്രതികൾ ഉൾപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുമായി ജുഡിഷ്യൽ ഓഫീസർക്ക് അടുപ്പമുള്ളതായി വിലയിരുത്തി.
കുന്നത്തുനാട് എം.എൽ.എയ്ക്കെതിരായ വിളക്കണയ്ക്കൽ സമരത്തെത്തുടർന്ന് ഫെബ്രുവരി 12നാണ് ദീപു ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെ ഫെബ്രുവരി 18ന് മരിച്ചു.
അറസ്റ്റിലായ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |