തിരുവനന്തപുരം: സിൽവർലൈനിനെതിരെ സമരത്തിനിറങ്ങുന്നവരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്ത് ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിലപ്പോകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞ് കേസിൽ പ്രതികളായി പ്രവർത്തകർക്കൊപ്പം ജയിലിൽ പോകും. പാവപ്പെട്ടവരെ ജയിലിൽ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാർട്ടിയോ തീരുമാനിച്ചാൽ നടക്കില്ല.
പദ്ധതിയുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതിനാണ് യു.ഡി.എഫ് നൂറ് ജനകീയ സദസ്സുകൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് ചെങ്ങന്നൂരിലെ മുളക്കുഴയിൽ നടന്നത്. ആബാലവൃദ്ധം ജനങ്ങളും സമരത്തിൽ പങ്കാളികളായതോടെ സംസ്ഥാനം ഇതുവരെ കാണാത്ത ജനകീയ സമരത്തിനുള്ള തിരശ്ശീലയാണ് ഉയർന്നിരിക്കുന്നത്. കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സിൽവർ ലൈൻ വിരുദ്ധ സമരം. വാശിയും ധാർഷ്ട്യവുമായി മുഖ്യമന്ത്രി പോയാൽ നന്ദിഗ്രാമിൽ സംഭവിച്ചതു തന്നെ കേരളത്തിലെ സി.പി.എമ്മിനും സംഭവിക്കും.
കല്ലുകൾ പിഴുതെറിയണമെന്ന് തീരുമാനിച്ചപ്പോൾ ജനങ്ങൾ അതേറ്റെടുക്കുകയായിരുന്നു. ഇൗ സമരത്തെ ചെറുക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |