കൊച്ചി: ജില്ലയിലെ പൊക്കാളി പാടങ്ങളിൽ ചെമ്മീൻ കൊയ്ത്ത് അവസാനഘട്ടത്തിലേയ്ക്ക്. ഏപ്രിൽ 14 നാണ് കലാശം. നവംബറിൽ തുടങ്ങുന്ന കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്.
വിഷു കഴിഞ്ഞാൽ പാടത്ത് അവശേഷിക്കുന്ന മീൻ നാട്ടുകാർക്ക് യഥേഷ്ഠം പിടിച്ചുകൊണ്ടുപോകാം. അതുകൊണ്ടുതന്നെ മീൻ കൊതിയന്മാർ ആകാംഷയോടെ കാത്തിരിക്കുന്ന ദിവസം കൂടിയാണിത്. ജില്ലയിൽ വൈപ്പിൻ, പറവൂർ, ചെല്ലാനം മേഖലയിലെ പാടശേഖരങ്ങളിലാണ് ചെമ്മീൻ കൃഷി കൂടുതലായുള്ളത്. പൊതുവേ പറയുന്നത് ചെമ്മീൻ എന്നാണെങ്കിലും തിലാപ്പിയ തുടങ്ങിയ നാടൻ മത്സ്യങ്ങളും ഇതിനിടെ വളർത്തുന്നുണ്ട്.
ആറ് മാസം മീൻ ആറ് മാസം നെൽകൃഷി എന്നതാണ് രീതി. ജൂണിൽ തുടങ്ങുന്ന പൊക്കാളി കൃഷി ഒക്ടോബറിന് മുമ്പ് അവസാനിക്കും. കൊയ്ത്തുകഴിഞ്ഞ് പാടത്ത് വെള്ളം കയറ്റി നവംബറിൽ ചെമ്മീൻ കൃഷി തുടങ്ങും. നാരൻ, കാര എന്നിയിനങ്ങളാണ് വളർത്തുന്നത്. 45 ദിവസമാകുമ്പോൾ മുതൽ നാരൻ ചെമ്മീൻ വിളവെടുത്ത് തുടങ്ങും.
കിലോയ്ക്ക് 350 - 400 രൂപ ശരാശരി വില കിട്ടുമെങ്കിലും പൊക്കാളി പാടത്തെ ചെമ്മീൻകൃഷി യഥാർത്ഥത്തിൽ ഭാഗ്യപരീക്ഷണമാണ്. കള്ളൻ കൊണ്ടുപോകാതെ കാത്തുപാലിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. നീർക്കാക്ക മുതൽ ദേശാടനപ്പക്ഷികൾ വരെ ഈ കാര്യത്തിൽ കർഷകരുടെ ശത്രുക്കളായിമാറും. അതിനൊക്കെ പുറമെ കാലാവസ്ഥ പ്രതികൂലമായാലും വിളവിനെ ബാധിക്കും. എല്ലാം ഒത്തുവന്നാലും നല്ല വിലകിട്ടിയില്ലെങ്കിൽ പണിപാളും.
മിക്കവാറും പാടങ്ങളിൽനിന്ന് നഷ്ടക്കണക്കാണ് കേൾക്കുന്നത്. 6 മാസം നെല്ലും 6 മാസം മിനും എന്ന സമതുലനം പാലിക്കാത്ത പാടങ്ങളിലും നഷ്ടസാദ്ധ്യത കൂടുതലുണ്ട്.
നെൽക്കൃഷി ലാഭകരമല്ലെന്ന കാരണത്താൽ പലരും 12 മാസവും ചെമ്മീൻ വളർത്തലിന് പാട്ടത്തിന് കൊടുക്കാറുണ്ട്. കൊയ്തുമാറിയ പാടത്തെ കറ്റയും തനിയെ മുളയ്ക്കുന്ന നെൽച്ചെടികളുമൊക്കെ ചേരുന്ന ആവാസ വ്യവസ്ഥയിലാണ് ചെമ്മീൻ നന്നായി വളരുന്നത്. 12 മാസവും തുടർച്ചയായി മീൻ കൃഷി ചെയ്താൽ ഈ ആവാസവ്യവസ്ഥ ലഭിക്കില്ല. അതുകൊണ്ടുതന്നെ തടാകസ്വഭാവത്തിലേക്ക് മാറുന്ന പാടത്ത് ചെമ്മീൻ വളർച്ച പ്രതികൂലമാകും. വിഷുവിന് രണ്ടാഴ്ചമുമ്പ് അവസാനവട്ട വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങും. കെട്ടിലെ വെള്ളം അളവ് കുറച്ച് അന്തരീഷ താപത്താൽ ചൂടാക്കലാണ് ആദ്യപ്രക്രിയ. അവാസനം പാടത്ത് മിച്ചമുള്ളത് നാട്ടുകാർക്ക് ഇഷ്ടം പോലെ പിടിക്കാമെന്ന ആനുകൂല്യമുണ്ടെങ്കിലും, അങ്ങനെ നാട്ടുകാർ സുഖിക്കേണ്ട എന്ന കുശുമ്പുള്ള ചില കർഷകർ പാടത്ത് വിഷം കലർത്താറുണ്ടെന്നും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |